ബലിതർപ്പണം
ബലിതർപ്പണം
പുലരിത്തൂമഞ്ഞിൽ കുളിച്ചൊരു തീരത്ത്
ദർഭപ്പുല്ലേന്തി നിൽക്കുന്നു മകൻ,
എള്ളും ജലവും ചോറുരുളകളുമായ്
പിതൃക്കളേ തേടി നനയുന്നു മനം.
നിലവിളക്കേന്തിയ കാറ്റിന്റെ കൈകളിൽ
നിശ്ശബ്ദമാകുന്നു മന്ത്രത്തിൻ നാദം,
ബലിക്കാക്ക വന്നൊരു തുള്ളി കൊത്തുമ്പോൾ
നിറയുന്നു കണ്ണിൽ പിതൃസ്നേഹമാദ്യം.
വന്നില്ലയെങ്കിലും ബലിക്കാക്കയെങ്കിൽ
വന്നെത്തും ഓർമ്മകൾ കാറ്റിൻ വഴിയിൽ,
അച്ഛന്റെ നിഴലും അമ്മതൻ സ്നേഹവും
തൊട്ടുണർത്തുന്നു നനവാർന്ന നെഞ്ചിൽ.
കാലം കടന്നാലും മായാത്ത പിതൃഋണം,
തലമുറതോറും പകരുന്നൊരു ധനം;
നമുക്കൊരു വർഷം മുന്നൂറ്റിയറുപത്തഞ്ച്—
പിതൃക്കൾക്കതോ വെറുമൊരു ദിനം!
ജീ ആർ കവിയൂർ
11 08 2026
( തിരുവല്ല , കവിയൂർ)
Comments