ആത്മസാക്ഷാത്കാരം
ആത്മസാക്ഷാത്കാരം പുണ്യതീർത്ഥങ്ങളിൽ നീരാടിടുന്നു നാം, വ്രതങ്ങൾ പലതുമായ് നോറ്റിടുന്നു നാം, ധനം ദാനമായ് നൽകി പുണ്യം തേടുന്നു, മനം മാറിയില്ലെങ്കിൽ ഫലമെന്തുണ്ടാം? ഗംഗാസാഗരം പൂകിയാലും നാം, മംഗല്യദാനങ്ങൾ ചെയ്താലും നാം, തങ്കത്തിൻ തിളക്കമുള്ള വ്രതങ്ങൾ നോറ്റാലും, ജ്ഞാനമില്ലാതെയോ മോക്ഷം ലഭിക്കുമോ? പുണ്യനദിയിൽ മുങ്ങിയുയരുമ്പോഴും, പാപക്കറകൾ കഴുകിപ്പോകുമോ? മനസ്സിലെ കറകൾ മാഞ്ഞിടും നാൾവരെ, പുറത്തെ കുളിയൊക്കെയൊരു പടിയല്ലോ. ഇരുളിൽ കയറിനെ പാമ്പായ് കാണുന്നു, വെളിച്ചം തെളിയുമ്പോൾ ഭ്രമം നീങ്ങുന്നു, ദേഹമെന്ന മിഥ്യയെ തിരിച്ചറിഞ്ഞീടണം, അകത്തുള്ള ആത്മാവിനെ അറിഞ്ഞുണരണം. പുറമെയുള്ള ചടങ്ങുകൾ ചെയ്തതുകൊണ്ടെന്ത്, അകത്തുള്ള ദാഹം തീർന്നിടുമോ? പുറത്തല്ല സത്യം, ഉള്ളിലേക്കു തിരിയണം, ഇന്നേ സ്വയത്തിൽ സത്യത്തെ തേടണം. ആചാരമാത്രമല്ല ആത്മസാക്ഷാത്കാരം, കാണുന്ന ലോകമൊരു മായാവിലാസം, ഗോവിന്ദനാമം ഹൃദയത്തിൽ ചൊല്ലി നാം, ജ്ഞാനത്തിൻ പാതയിൽ മുന്നേറണം. രചന: ജി ആർ കവിയൂർ 06 09 2026 ( തിരുവല്ല , കവിയൂർ)