Posts

കാലമെന്ന പുഴ

കാലമെന്ന പുഴ തിരികെ ഞാനൊന്നു നടന്നിരുന്നെങ്കിൽ  മാറ്റാനല്ലയൊന്നും, മറിച്ച് വീണ്ടും- അറിഞ്ഞതൊക്കെയും ആഴത്തിലൊന്നുകൂടി അനുഭവിച്ചറിയാൻ മാത്രമായ് വിണ്ടും... അമ്മതൻ പുഞ്ചിരി കണ്ടുനിൽക്കാൻ മാത്ര- മൊരു കുഞ്ഞായി വീണ്ടും പിറന്നിരുന്നെങ്കിൽ! താലോലമാടാൻ മടിയിൽ കിടന്നുകൊണ്ട്,  ആ സ്നേഹമന്ത്രം നുകർന്നിരുന്നെങ്കിൽ! പഴയൊരാ പാഠശാലാ മുറ്റത്തന്ന്  പിരിഞ്ഞുപോയൊരാ ചങ്ങാതിക്കൂട്ടത്തെ, കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുവട്ടം- ആ തമാശകളിൽ മുഴുകാമായിരുന്നു! മക്കളോടൊപ്പം കളിച്ചുല്ലസിക്കുവാനും, നൽകാൻ മറന്ന സ്നേഹം പകരുവാനും, ആയുസ്സിലല്പം കൂടി മിച്ചമുണ്ടെങ്കിൽ- ആർദ്രമായീ ലോകത്തോട് ചേരാമായിരുന്നു! ജീ ആർ കവിയൂർ  23 04 2026 (തിരുവല്ല, കവിയൂർ)

മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ

മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ ഇന്നോളം നിനക്കെന്നും തണലായ്‌ കൂട്ടുണ്ടായിരുന്നു, നാടും നഗരവും, പ്രിയരും, അച്ഛനമ്മമാരും. ഇനിമുതൽ നീ ഏകയായ് ഒരു ജീവിതം– നയിക്കേണ്ടിടത്തെത്തുകയായ്, മകളേ... പരിചിതമല്ലാത്തൊരീ പുത്തൻ ലോകത്ത് നിനക്കു കൂട്ട് നിന്റെ മനക്കരുത്തു മാത്രം. പുഞ്ചിരിച്ചെതിരേൽക്കും ലോകത്തെ– തിരിച്ചറിവോടെ നീ നേരിടുക. നേരുള്ള കൊടുക്കൽ വാങ്ങലുകളാൽ, ശാന്തമായ് മുന്നേറുക ലക്ഷ്യത്തിലേക്ക്. വിമർശനശരങ്ങളെ ഭയക്കാതെ നീങ്ങുക, വിവേകം തുണയാവാൻ നിത്യവും ധ്യാനിക്കുക. പുറംലോകം പോലെയുണ്ടൊരു ഉള്ളം– ലോകമെന്ന സത്യം മറക്കാതിരിക്കുക. വിജയം വരിച്ചു നീ മടങ്ങിയെത്തുക, നിൻ ഉള്ളിലെപ്പോഴും മായാതെ നിൽക്കട്ടെ– നമ്മുടെ നാടും നമ്മൾ തൻ കുടുംബവും. ജി ആർ കവിയൂർ  23-04-2026 (തിരുവല്ല, കവിയൂർ)

ഞാനൊരു ഗാനമായി ( സിനിമ ഗാനം)

ഞാനൊരു ഗാനമായി ( സിനിമ ഗാനം) പല്ലവി: ഞാനൊരു ഗാനമായി നിൻ  കാതിൽ പാടാം ഈണമോടെ  നിളതൻ ഓളങ്ങൾ പോലെ തെന്നി  പാറി നടക്കാം ഇളം കാറ്റിൽ മെല്ലെ  ഇടനെഞ്ചിൻ താളമോടെ  ഹൃദയവാതായനം തുറന്നു  കാത്തിരിപ്പൂ നിനക്കായ്  വരില്ലേ അനുരാഗ ഭാവമോടെ  അനുപല്ലവി: നിദ്രയില്ലാ നേരത്ത്  നിറമേറിയ കനവോരത്ത്  നിലാവിൻ്റെ നീലിമയിൽ  നിഴലായി മാറിയോ നീ... മഞ്ഞുതിരും യാമങ്ങളിൽ  നമ്മൾ ഒന്നായ് ചേർന്ന നേരം  മൂകമാം ഈ മൗനമൊഴികൾ  പാടിയോ പ്രിയേ ഗീതമായി... ചരണം: പൂത്തുലഞ്ഞ വാകതൻ തണലിൽ  പൂങ്കൊടി പോൽ നീ നിന്നുവോ  പീലിനീർത്തും പ്രണയവർണ്ണങ്ങൾ  കണ്ണിൽ കൗതുകം തീർത്തുവോ... മാഞ്ഞുപോയൊരു കാലമെങ്കിലും  ഓർമ്മയിന്നും മാധുര്യം...  കാതോരമെത്തും നേർത്ത കാറ്റിൽ  നിന്റെ പുഞ്ചിരി തൂവലായ്... ജീ ആർ കവിയൂർ  23 04 2026 ( തിരുവല്ല, കവിയൂർ)

യാഥാർത്ഥ്യം നിരങ്ങി നിന്നപ്പോൾ

Image
യാഥാർത്ഥ്യം നിരങ്ങി നിന്നപ്പോൾ രണ്ട് ദേശങ്ങൾ ചേരും അതിർത്തിയിലായി  മഞ്ഞു പുതച്ച പുഞ്ചപ്പാടം. ഒരുപൂവിൻ കൃഷിതൻ പഴയകാല ഓർമ്മകൾ പേറി, പായലും നിറഞ്ഞു ശാന്തമായൊഴുകും തോടും ചെന്നു ചേരുമങ്ങു മണിമലയാറ്റിലായ്  വള്ളമൊന്ന് കിടപ്പു കലയുമായി  തിരക്കുകൾ വിട്ടൊരു പ്രഭാത നടത്തം, മനസ്സിൽ കവിതതൻ കതിരു വിരിയുന്നു. പൊന്നു വന്നതു ഏഴ് കടലും കടന്നു  പോലിമയുണ്ടെന്ന് കരുതും നാട്ടിൽ പൊന്നിൻ വിലയാണ് അവിടെ ഇവിടത്തേക്കാൾ പറയാതെ വയ്യ. ഉപ്പ് തൊട്ട് കർപ്പൂരം വരെ  ഉറപ്പായും തീപ്പൊള്ളും വില. ഉള്ളത് പറയാമല്ലോ എന്തെന്നാൽ ചിലവിൻ്റെ ചേട്ടത്തി വന്നങ്ങു  പെറ്റു കിടക്കും പോലെ,  ചിന്തിക്കുകിൽ ഒരു അന്തവുമില്ല പിന്നെ കുന്തവുമില്ല. പണ്ടാരാണ്ട് പറഞ്ഞത് പോലെ  പാപി ചെല്ലുമിടത്ത് പാതാളം കണക്കേ. പെട്ടെന്ന് ഒരു വണ്ടി ചവിട്ടി നിർത്തി "എവിടെയാ നോക്കി നടക്കുന്നേ" എന്ന്... നോക്കിയപ്പോൾ അത് എൻ്റെ പഴയ ബാല്യകാല സുഹൃത്തും സഹപാഠിയും! ഹോ! ഞാനൊന്നു ഞെട്ടി.. കവിതതൻ ലഹരിയിൽ അലിഞ്ഞു നിൽക്കെ, ഓർമ്മകൾ തൻ അതിർവരമ്പു മായവെ, ഒരു വാഹനം നിരങ്ങി നിൽക്കും ശബ്ദമായി യാഥാർത്ഥ്യം! സൗഹൃദവുമില്ല, സഹപാഠിയുമില്ല- റോഡിലെ കുഴി വെട...

തുടരുന്നു യാത്ര തനിയെ

തുടരുന്നു യാത്ര തനിയെ കാലം കവർന്നൊരു പ്രായം, പണം നൽകിടുമോ ഹൃദയം? നേടിയതൊക്കെയും വെറുതെ, യാത്ര തുടരുന്നു തനിയെ. യൗവനം ലോകം വെല്ലുവിളിച്ചു, ശക്തിയാൽ പ്രപഞ്ചം മോഹിച്ചു. നേട്ടങ്ങൾ വെറും കാനൽജലം, തോൽവി തിരിച്ചറിഞ്ഞ കാലം. മണ്ണിൽ കൊഴിഞ്ഞ കിനാക്കൾ, കണ്ണിൽ ബാക്കി നിഴലുകൾ. വാർധക്യം മെല്ലെ വിളിക്കുന്നു, ഭൂമി മൗനം ഭജിക്കുന്നു. അവസാനം ശൂന്യമായ സഞ്ചി, ഓർമ്മകൾ തുന്നിയ വഞ്ചി. സമ്പാദ്യം മണ്ണുമാത്രം സത്യം, ലക്ഷ്യം മരണം അവശ്യം. ജീ ആർ കവിയൂർ  21 04 2026 ( തിരുവല്ല, കവിയൂർ)

കായൽതീര നിശ്ചലം

കായൽതീര നിശ്ചലം കായൽതീരത്ത് നിശ്ചലത വിരിഞ്ഞു,   ജലം കണ്ണാടിപോലെ ശാന്തമായി നിൽക്കും.   കാറ്റിന്റെ മൃദുസ്പർശം തഴുകുമ്പോൾ,   തരംഗങ്ങൾ നിസ്സാരമായി ചലിക്കും.   ദൂരത്ത് നീങ്ങുന്ന വഞ്ചിയുടെ നിഴൽ,   മൗനത്തിൽ കഥകൾ എഴുതുന്നു.   ഇലകളുടെ നിസ്സംഗ നൃത്തത്തിൽ,   പ്രകൃതി ശാന്തി പകരുന്നു.   ആകാശം വെള്ളത്തിൽ പ്രതിഫലിച്ച്,   രണ്ട് ലോകങ്ങൾ ഒരുമിക്കുന്നു.   ഈ നിശ്ചല നിമിഷങ്ങളിൽ,   ഹൃദയം സമാധാനം കണ്ടെത്തുന്നു. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

സന്ധ്യാമേഘം

സന്ധ്യാമേഘം സന്ധ്യയിൽ മേഘങ്ങൾ നിറമാറി,   ആകാശം ചിത്രമായി മാറുന്നു.   ചുവപ്പും സ്വർണ്ണവും ചേർന്നപ്പോൾ,   സൗന്ദര്യം നിറഞ്ഞ കാഴ്ച.   മൃദുവായി നീങ്ങുന്ന ആ രൂപങ്ങൾ,   സ്വപ്നങ്ങളെ പോലെ തോന്നുന്നു.   സൂര്യന്റെ വിടപറച്ചിൽ നിമിഷത്തിൽ,   വെളിച്ചം നിഴലിൽ ലയിക്കുന്നു.   ഈ മേഘങ്ങളുടെ യാത്രയിൽ,   കാലം ശാന്തമായി ഒഴുകുന്നു.   സന്ധ്യയുടെ ഈ സൗന്ദര്യത്തിൽ,   ഹൃദയം സമാധാനം കണ്ടെത്തും. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)