Posts

അവസാന മടിത്തട്ട്

Image
അവസാന മടിത്തട്ട് വെള്ളപ്പൂവിനും ചെമ്പരത്തിക്കും നിറങ്ങളിൽ വേറിട്ട ഭംഗിയാകാം, വാടിവീണൊരു മലർദളത്തിനും പ്രകൃതിയിലൊരു സ്ഥാനമുണ്ടാകും. വൻമരത്തിനും പുൽനാമ്പിനും വളരുവാൻ തുണയേകും ധരണി, വലുപ്പച്ചെറുപ്പം നോക്കാതെയവൾ വേരുകൾക്കൊരു തണലേകുന്നു. സമ്പന്നനോ ദരിദ്രനോ ആയാലും യാത്രയൊടുവിൽ നിശ്ചലമാകും, പേരും പെരുമയും മാഞ്ഞുപോകുമ്പോൾ മനുഷ്യരെല്ലാം തുല്യരാകും. ജനിച്ച നാളിൽ തൊട്ട നിലവും അന്ത്യയാത്രയിൽ സാക്ഷിയാകും, എത്ര ദൂരെയായ് അലഞ്ഞുനിന്നാലും അവസാനമൊരു മടിത്തട്ടിലാകും. രചന: ജീ ആർ കവിയൂർ 20 -09-2026 (തിരുവല്ല, കവിയൂർ) 

കാണാതെ പോയല്ലോ നീ മാത്രം

Image
കാണാതെ പോയല്ലോ നീ മാത്രം കേൾക്കുക ഉള്ളിൻ്റെ ഉള്ളിലെ കദനങ്ങളൊക്കെ ഓർമ്മകളിൽ നിറയും, കണ്ടിരുന്നു ഇടം ഹൃദയത്തിൽ കാണാതെ പോയല്ലോ നീ മാത്രം. കാത്തിരുന്ന വഴികളിലെല്ലാം കാലടിപ്പാടുകൾ മാഞ്ഞുപോയി, കാണാമറയത്തൊരു നിഴലായി കണ്ണുനീരിൽ ഓർമ്മ ശേഷിച്ചു. പറയാതെ പോയൊരു വാക്കിനായി പാതിവഴിയിൽ കാത്തിരുന്നു, പിരിയാനാകാത്തൊരു സ്നേഹമായി പിന്നെയും ഓർമ്മയായ് മാറി. നിലാവു പെയ്യുന്ന രാവുകളിലും മനസ്സിലൊരു തേങ്ങൽ ബാക്കിയാകും, തിരികെ വരാത്തൊരു യാത്രപോലെ തീരാത്ത വിരഹം ഉള്ളിൽ നിറയും. ഒരിക്കൽ വന്ന വഴിയരികിൽ ഇന്നും കാത്തിരിപ്പിൻ നിഴലുണ്ട്, ഒടുവിലായ് ചൊല്ലിയ വാക്കുകൾ ഓരോ നിമിഷവും ഓർമ്മയാകും. മഴയായ് പെയ്തൊരു സ്നേഹമൊക്കെയും മനസ്സിൻ താളിൽ നനവായ് കിടക്കും, മറക്കുവാനാവാത്തൊരു സ്വപ്നമായി മാഞ്ഞാലും ഓർമ്മയിൽ തെളിയും. കാലങ്ങൾ ഏറെ കടന്നുപോയാലും കാത്തിരിപ്പിന് അവസാനമില്ല, വരുമെന്നൊരു പ്രതീക്ഷ മാത്രം നീളുന്നു ജീവിതവഴിയിൽ. രചന: ജീ ആർ കവിയൂർ 20 -09-2026 (തിരുവല്ല, കവിയൂർ) 

മിഴിപൂവിൽ

Image
മിഴിപൂവിൽ മിഴിപൂവിൽ കണ്ടതൊക്കെ മറക്കാതെ വിരൽത്തുമ്പിൽ മൊഴിയുന്ന നിന്നെക്കുറിച്ച് മായാത്ത കവിത പിറക്കുന്നു. നിലാവായി നീ വന്ന നേരം നിറമാർന്നൊരു സ്വപ്നമാകുന്നു, നനവാർന്ന നിൻ കൺകോണിൽ നിശ്ശബ്ദമായ് ഹൃദയം തൊടുന്നു. കാറ്റിലൊഴുകും നിൻ ചിരിപോലെ കാതിൽ മധുരമായ് പെയ്യുന്നു, കാണാതെ പോയൊരു നിമിഷം പോലും കാത്തിരിപ്പായ് ഉള്ളിൽ നിറയുന്നു. ഓർമ്മകൾ മലരുന്ന രാവുകളിൽ ഒരിക്കലും മായാത്ത ചിത്രമായി, നീയെന്നെഴുതിയ വരികൾ മാത്രം നെഞ്ചിൽ ഇന്നും നിലനിൽക്കുന്നു. രചന: ജീ ആർ കവിയൂർ 20 -09-2026 (തിരുവല്ല, കവിയൂർ) 

കാളിയമർദ്ദനം

Image
കാളിയമർദ്ദനം തീരാത്ത കുസൃതികൾ കാട്ടി കാളിന്ദിതീരത്തിലതാ, കാളിയൻ തന്നുടെ ഫണത്തിലേറി കാലുകൾ ചവിട്ടുന്നു മാധവനവൻ. താളത്തിലാടുന്ന പാദങ്ങളാൽ പാപങ്ങളെല്ലാം കഴുകിമാറ്റാൻ, പീലിത്തിരുമുടി ചായ്ച്ചുകൊണ്ട് പുഞ്ചിരി തൂകുന്നു കണ്ണനവൻ. ചുണ്ടിൽ കളിയാടും വേണുനാദം വിണ്ടലമാകെ അലയടിക്കേ, കാളിയനെ മെതിച്ചു മെതിച്ച് ഭൂഭാരമത്രയും തീർത്തു കണ്ണൻ. കാളിയൻ ഫണത്തിന്മേലാടിയാടും കാർവർണ്ണന്റെയീ ദിവ്യരൂപം, കൺകുളിർക്കെ കണ്ടു തൊഴുതിടുവാൻ കൈകൂപ്പി നിൽക്കുന്നു ഞാനുമിതാ. വാരിധിപോലെ പരന്ന വിഷം മായ്ച്ചു മാധുര്യമാക്കി നൽകി, ഗോപാലബാലന്റെ ലീലയാലേ ഗോകുലമാകെ തെളിഞ്ഞു വീണ്ടും. പന്നഗപത്നിമാർ കേണിടുമ്പോൾ കാരുണ്യവാരിധിയായ് വിരിഞ്ഞ്, ശാന്തമായ് കാളിയനുത്തമമാം മോക്ഷവഴികളും കാട്ടി കണ്ണൻ. അമ്പാടിക്കണ്ണന്റെ നൃത്തഭംഗി നെഞ്ചിലേറ്റുന്നൊരു വേളയിലെൻ ചിന്തകളൊക്കെയും പൂവുകളായ് പാദങ്ങളിൽ വീണലിഞ്ഞിടുന്നു. രചന: ജീ ആർ കവിയൂർ 20 -09-2026 (തിരുവല്ല, കവിയൂർ) 

താളഭംഗം

Image
താളഭംഗം മേളം പിഴക്കുന്നു ഭ്രമണ താളം തകരുന്നു ജീവിത ചംക്രമണം തെറ്റുന്നു കാലത്തിൻ ഗതിയും നിലയ്ക്കുന്നു. കാലത്തിൻ പടവുകളിൽ കാൽതെറ്റുന്നു, പാഥേയമില്ലാതെ വഴിമങ്ങുന്നു. ശ്രുതി മീട്ടാൻ മറന്നൊരു തന്ത്രിപോലെ മൗനത്തിൻ ഇരുളിൽ സ്വരം മുറിയുന്നു. ഋതുക്കളുടെ പീലി കൊഴിയുന്നു മണ്ണിൽ, പകലിരവുകളുടെ നിറം മായുന്നു. ആടിയുലഞ്ഞൊരു തിരിനാളം പോലെ പ്രപഞ്ച സ്പന്ദനം തളരുന്നു. തീരാത്ത നോവിൻ ചുഴികളിലെങ്കിലും ശേഷിപ്പായ് കനലൊന്നു പുകയുന്നു; തകർന്ന താളങ്ങൾ കോർത്തുപിടിച്ചൊരു പുതുനാദ വീചിയായ് ഉണരുവാൻ... രചന: ജീ ആർ കവിയൂർ 20 -09-2026 (തിരുവല്ല, കവിയൂർ) 

പൂനിലാവേ

Image
പൂനിലാവേ പുലരുവോളം പെയ്തിറങ്ങും പൂനിലാവേ, പുഞ്ചിരിപ്പൂ കാട്ടി പുണരുവാനൊരുങ്ങുന്നുവോ? പുതുമണവും ചൂടി നനവാർന്ന നിൻ മിഴിത്തുമ്പിലായ്, പാർവണസുന്ദര മധുമയം തൂവതാർക്കുവേണ്ടി? പ്രതീക്ഷയുടെ കനവുകൾ ചാർത്തി നിൽക്കുവാനാണോ, പകർന്നിടുന്നുവോ മിഴികളിൽ മോഹത്തിൻ വർണ്ണം? പലവട്ടം വീശുന്ന കാറ്റിൻ കൈകളിൽ പ്രണയഗന്ധമായ്, പതുക്കെ കാതോരം നീ മൂളുന്നുവോ അനുരാഗഗാനം? വിരഹത്തിൻ വീണയിൽ വിരിയുന്ന രാഗമായ്, വിരൽത്തുമ്പിൽ വന്നു തഴുകുന്നുവോ നീ? വസന്തത്തിൻ വനികയിൽ മലർമഴ വാരിവിതറുംപോൽ, വരമെന്നപോൽ എൻ ഹൃദയം കവരുന്നുവോ നീ? രചന: ജീ ആർ കവിയൂർ 20 -09-2026 (തിരുവല്ല, കവിയൂർ) 

അവസാനത്തിനപ്പുറം

Image
അവസാനത്തിനപ്പുറം ചില വഴികൾ അവസാനിക്കുമ്പോൾ മുന്നിൽ പുതുവഴി തെളിയും, അടഞ്ഞൊരു വാതിൽക്കപ്പുറം പുതിയൊരു ആകാശം വിരിയും. കഴിഞ്ഞതിനെ ചേർത്തുപിടിച്ച് എത്രനാൾ പിന്നിൽ നിൽക്കും? വിടപറയാൻ പഠിച്ച മനസ്സിൽ പുതിയൊരു സ്വപ്നം പിറക്കും. വീണുപോയ നിമിഷങ്ങൾ വീണ്ടും തിരികെ വരില്ല, എങ്കിലും മണ്ണിൽ വീണ വിത്ത് മുളയ്ക്കാതിരിക്കില്ല. ഭയമെന്ന നിഴൽ മാറുമ്പോൾ ധൈര്യം വഴികാട്ടിയാകും, ഒരു പടി മുന്നോട്ടുവെച്ചാൽ ജീവിതം പുതുതാകും. രചന: ജീ ആർ കവിയൂർ 19-09-2026 (തിരുവല്ല, കവിയൂർ)