Posts

തുളസിമഹിമ

തുളസിമഹിമ പ്രഭാതമഞ്ഞില്‍ തുളസിയില ചിരിക്കും, പൂമുഖവാതില്‍ പുണ്യമഴ പെയ്യിക്കും, നാമജപങ്ങള്‍ കാറ്റിലൂടെ ഒഴുകും, നന്മയുടെ ദീപം ഹൃദയത്തില്‍ തെളിയും. ചെവിക്കുപിന്നില്‍ ഇല ചാര്‍ത്തിയ നേരം, ശരീരമാകെ പടരുമൊരു സൌഖ്യം, പഴമയുടെ ജ്ഞാനം തലമുറ പാടും, പച്ചയുടെ സുഗന്ധം മനസിനെ തഴുകും. കിഴക്കോട്ടുനോക്കി തറയിലവള്‍ നില്‍ക്കും, കിരണങ്ങളുടെ താലോലിപ്പില്‍ വിരിയും, സന്ധ്യാദീപത്തിന്‍ ജ്വാലകള്‍ ചിരിക്കും, സൗഭാഗ്യകാറ്റുകള്‍ വീടുകളില്‍ നിറയും. ലക്ഷ്മിയുടെ ചായല്‍ ഭൂമിയില്‍ വന്നു, ധര്‍മധ്വജന്റെ ഭവനത്തില്‍ വളര്‍ന്നു, വിഷ്ണുവിന്‍ സ്നേഹം ഹൃദയത്തില്‍ നിറഞ്ഞു, ഭക്തിയുടെ പാതയില്‍ തപസ്സായി നിന്നു. ശംഖുചൂഡന്റെ ജീവിതത്തില്‍ ചേര്‍ന്നു, പാതിവ്രത്യത്തിന്റെ മഹിമയായി തീര്‍ന്നു, ദേവരുടെ ദുഃഖം കണ്ടവള്‍ കരഞ്ഞു, ധര്‍മത്തിന്റെ വഴിയില്‍ ആത്മാവായ് ലയിച്ചു. ഗണ്ഡകിനദിയായ് ഭൂമിയിലൂടെ ഒഴുകും, വിഷ്ണുവിന്‍ മാലയായി കഴുത്തില്‍ ചേരും, തുളസിദളങ്ങള്‍ പൂജകളില്‍ വിരിയും, ലോകത്തിനു നിത്യശാന്തിയായി നിലക്കും. ജി ആർ കവിയൂർ 23 05 2026 (കവിയൂർ, തിരുവല്ല)

വിശ്വാസപ്രമാണം (തത്ത്വചിന്താപരമായ ഗീതം)

Image
  വിശ്വാസപ്രമാണം (തത്ത്വചിന്താപരമായ ഗീതം) നിന്റെ സ്വപ്നമായിരുന്നു പണ്ട്, നിൻ മനസ്സിന്റെ വിശ്വാസമായിരുന്നു... ഒഴുകുന്ന കാറ്റിന്റെ കൈകളെ നമ്മൾ, തടഞ്ഞുനിർത്തിയില്ലല്ലോ ഒരിക്കലും... എങ്കിലും നിൻ ചാരെ നിന്നിട്ടും എൻ മനസ്സ്, ഏറെ ഏകാന്തത അനുഭവിച്ചറിഞ്ഞു... പറയാതെ പോയൊരു വാക്കിന്റെ നോവിൽ, ആത്മാവ് വിങ്ങിപ്പൊരിഞ്ഞു നിന്നു... എങ്കിലും എൻ സ്വന്തം വചനങ്ങളിൽ തന്നെ, മാറ്റമില്ലാതെ ഇന്നും തുടരുന്നു... നാളിതുവരെ കൈമാറിയ വാക്കുകളൊക്കെ, പ്രവർത്തികളിൽ എന്നും നിറച്ചുവെച്ചു... ആരും വന്ന് ഓർമ്മിപ്പിച്ചു തരാതെ തന്നെ, വിശ്വാസപ്രമാണങ്ങളിൽ ഉറച്ചുനിൽപ്പൂ... മാറുന്ന ലോകത്ത് മാറാ മനസ്സാ-ലൊരു, സത്യമായി ഈ നെഞ്ച് കാത്തിരിപ്പൂ... ജീ ആർ കവിയൂർ  23 05 2026 (കവിയൂർ , തിരുവല്ല)

പ്രണയാർദ്രം (വിരഹ ഗാനം)

Image
 പ്രണയാർദ്രം  (വിരഹ ഗാനം) പല്ലവി: നീയില്ലാതെൻ മനസ്സൊന്നു നിറയുന്നില്ലാ, നീയില്ലാതെൻ ദിനങ്ങളോ നീങ്ങുന്നില്ലാ... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹരമാകുന്നില്ലാ... എന്തു ചൊല്ലേണ്ടൂ പ്രിയേ  നീയില്ലാതെ ഞാൻ, ശൂന്യമീ ലോകം മുഴുവൻ ഏകാന്തത തന്നെ അനുപല്ലവി: മിഴികളിൽ സ്വപ്നമായി നീ മാത്രമുണരുമ്പോൾ, നെഞ്ചിൻ തുടിപ്പിലും നിൻ ഓർമ്മകൾ മാത്രം. ഇതെന്തു മോഹ വലയം, ഇതെന്തു നോവിൻ ആഴം? നീയില്ലാത്ത കാഴ്ചകളെല്ലാം അന്യമായിടുന്നു... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹരമാകുന്നില്ലാ... ചരണം 1: തനിച്ചാകുമ്പോൾ ഈ നിഴലുകൾ പോലും ഭയപ്പെടുത്തുന്നു, കടന്നുപോയ നല്ല നാളുകൾ വീണ്ടും കൊതിപ്പിക്കുന്നു. ഒരു നിമിഷം പോലും സമാധാനമില്ലാത്ത രാവുകൾ, നിന്നിലുണ്ടായിരുന്ന ആ പ്രകാശം മറ്റെങ്ങുമില്ലിനി... എന്തു ചൊല്ലേണ്ടൂ പ്രിയേ  നീയില്ലാതെ ഞാൻ, നീയില്ലാതെൻ മനസ്സൊന്നു നിറയുന്നില്ലാ... ചരണം 2: തീരുന്നില്ലാ ഈ നോവിൻ നീണ്ട കഥകൾ, പിണങ്ങി നിൽക്കുന്നു എന്നോട് ഈ വാനവും ഭൂമിയും. മിഴികളിൽ കണ്ണീരിൻ കടലിരമ്പുമ്പോൾ, ശൂന്യമാണ് നിൻ ഓർമ്മകളില്ലാത്ത എൻ ഉള്ളം... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹര...

വഴിയാത്രക്കാരന്റെ പാട്ടുകൾ

Image
 വഴിയാത്രക്കാരന്റെ പാട്ടുകൾ  സന്ധ്യാംബരം ചുവന്നു തുടുത്തു, സൂര്യതേജസ്സ് മങ്ങും മേഘതണലിൽ. ഓളങ്ങൾ തഴുകും കാറ്റിന്റെ ചായലിൽ, അക്ഷരദീപങ്ങൾ പോലെ നക്ഷത്രങ്ങൾ. വലയം വച്ചു വരും ചന്ദ്രബിംബം മെല്ലെ, ചക്രവാളച്ചരിവു താണ്ടി ചേക്കേറാനൊരുങ്ങും കിളികുലങ്ങളും, മണിമുഴങ്ങിക്കൊണ്ട് സപര്യ തുടരുന്നേരം... കൂരിരുൾ വന്നു മൂടും നേര— മകതാരിലെന്നും പ്രകാശവേലി— യൊരുക്കും കവിത തൻ ദീപങ്ങൾ. കാലമെത്രയോ കഴിഞ്ഞാലു— മെന്റെയുള്ളിലെ ഭാവനകൾ— അസ്തമിക്കാത്തൊരഗ്നിയായി ജ്വലിക്കും. ഈ മണ്ണിൽ ഞാനൊരു വഴിയാത്രക്കാരൻ— എങ്കിലും പാട്ടുകൾ ഓർമ്മയായ്— കാലമെഴുതിയ സാക്ഷ്യമായ് നിലനിൽക്കുമെന്ന് ആശയുടെ ആശ്വാസമോടെ പ്രതീക്ഷയോടെ  ജീ ആർ കവിയൂർ  22 05 2026 (കവിയൂർ, തിരുവല്ല)

ഇടനെഞ്ചിലെ സ്വപ്നം

ഇടനെഞ്ചിലെ സ്വപ്നം ഇറയത്ത് നിന്ന് ഇടവപ്പാതി നനഞ്ഞവളെ   ഇടനെഞ്ചിൽ ആകെ ഇക്കിളി കൂട്ടിയവളെ   ഇദയത്തിൽ നിൻ ഉള്ളിൻ്റെ ഉള്ളിലാരാണ്   ഇങ്ങൊന്ന് എന്നെയും കടാക്ഷിക്കണമേ   ഇലമഞ്ഞിൻ തൂവൽ ഇമകളിൽ വീഴ്ത്തിയവളേ   ഇന്ദ്രധനു ചായം ഇഴകളിൽ ചേർത്തവളേ   ഇമ്പമുള്ള നാദം ഇരവുകളിൽ പാടിയവളേ   ഇഷ്ടങ്ങളുടെ പൂക്കം ഇനിമുതൽ നീയാവളേ   ഇരുളാഴം മാറാൻ ഇളവെയിൽ തന്നവളേ   ഇണചേരും സ്വപ്നം ഇനിയുമെൻ കാത്തവളേ   ഇലവേനൽ കാറ്റിൻ ഇണലുകളിൽ തഴുകിയവളേ   ഇടറുന്ന പാദം ഇനി നീ താങ്ങണമേ   ഇനിയുമെൻ ഉള്ളിൽ ഇനിയും നിറക്കുന്നവളെ   ഇമചിമ്മും നേരം ഇമ്പമായി തഴുകുന്നവളെ   ഇടവേളയില്ലാതെ ഇച്ഛകൾ പൂക്കുന്നവളെ   ഇഹലോകമാകെ ഇനിയെന്നിൽ തീർത്തവളെ   ഈ മേയിൽ പാതി മനസ്സിൽ പാതി തരുമോ   ഇനിയൊരു ജന്മം ഉണ്ടായാലും എൻ പ്രാർത്ഥന   ഇവളെന്നൊരു മോഹം ഇമയോളം നില്ക്കണമേ ജീ ആർ കവിയൂർ  21 05 2026 (കവിയൂർ ,തിരുവല്ല)

പെയ്തിറങ്ങാത്ത മഴ

പെയ്തിറങ്ങാത്ത മഴ കറുത്ത മേഘങ്ങൾ കൂടിയെങ്കിലും,   മഴ ഭൂമിയിലിറങ്ങിയില്ല.   കാത്തുനിന്ന വരണ്ട മണ്ണിൽ,   നിശ്ശബ്ദം മാത്രം വീണിരുന്നു.   കാറ്റിന്റെ മങ്ങിയ ചലനത്തിൽ,   അറിയാത്ത വേദന നിറഞ്ഞു.   പറയാതെ നിന്ന വാക്കുകൾ,   മനസ്സിൽ തിരമാലയായി.   പെയ്യാതെ കടന്നുപോയ മഴപോലെ,   ചില സ്വപ്നങ്ങൾ മാഞ്ഞുപോയി.   എന്നിരുന്നാലും പ്രതീക്ഷയുടെ വിത്ത്,   ഹൃദയത്തിൽ ജീവനോടെ നിന്നു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ഇരുളിന്റെ ചുരുളുകൾ

ഇരുളിന്റെ ചുരുളുകൾ രാത്രിയുടെ ആഴമുള്ള മൗനത്തിൽ,   ഇരുളിന്റെ ചുരുളുകൾ വിരിഞ്ഞു.   നക്ഷത്രങ്ങളുടെ ദൂരവെളിച്ചം,   വഴികളെ സ്പർശിച്ചുനിന്നു.   കാറ്റിന്റെ മൃദു ശബ്ദത്തിൽ,   മറഞ്ഞ കഥകൾ ഉണർന്നു.   നിഴലുകളുടെ നീണ്ട യാത്രയിൽ,   ഓർമ്മകൾ ചലിച്ചുപോയി.   പുലരിയുടെ നേരിയ തെളിച്ചം,   ഇരുളിനെ മെല്ലെ നീക്കി.   ചുരുളുകൾ അഴിഞ്ഞ നിമിഷത്തിൽ,   പ്രതീക്ഷ വീണ്ടും ജനിച്ചു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)