Posts

ഉള്ളിലെ ശത്രു

 ഉള്ളിലെ ശത്രു എത്ര കരുത്തുള്ളതായാലും ലോഹം, സ്വന്തം കുറവിൽ തളർന്നു പോകും; പുറമേ ഉറച്ചതായി തോന്നുന്നതും, അകത്തെ വിള്ളലിൽ തകർന്നു വീഴും. പർവതവും ഒരുനാൾ വീഴും, ചെറിയ ദൗർബല്യം വളർന്നാൽ മാത്രം; വലിയ പരാജയങ്ങളുടെ തുടക്കം, മനസ്സിലെ പിഴവുകളിൽ നിന്നത്രേ. ആരും ഒരാളെ തോൽപ്പിക്കുകയില്ല, ധൈര്യവും സത്യവും കൂടെയുണ്ടെങ്കിൽ; പക്ഷേ സംശയവും കോപവും ലോഭവും, ജീവന്റെ വെളിച്ചം മങ്ങിച്ചുകളയും. ജീ ആർ കവിയൂർ  16 06 2026  (തിരുവല്ല, കവിയൂർ)

നല്ല സൗഹൃദത്തിൽ നിക്ഷേപിക്കൂ

 നല്ല സൗഹൃദത്തിൽ നിക്ഷേപിക്കൂ   കാലങ്ങൾ മാറിയാലും കൈവിടാത്ത ബന്ധങ്ങൾ തേടൂ,   സ്നേഹത്തിന്റെ ചൂടിൽ ജീവിതനിമിഷങ്ങൾ പൂക്കൂ,   പങ്കിട്ട ചിരികൾ ദിനങ്ങൾക്ക് നിറം പകരും,   താങ്ങായി നിൽക്കുന്ന കരങ്ങൾ ധൈര്യം നൽകും.   വിശ്വാസത്തിന്റെ നൂൽപ്പാലം ദൂരങ്ങൾ മായ്ക്കും,   മധുരസംഭാഷണം ഹൃദയത്തിൽ വെളിച്ചം പകരും,   നിഷ്ഠയുള്ള കൂട്ടുകാർ ഭാരങ്ങൾ ലഘൂകരിക്കും,   സൗമ്യസാന്നിധ്യം മുറിവുകൾ സാന്ത്വനപ്പെടുത്തും.   യഥാർത്ഥ സൗഹൃദം ജീവിതത്തെ സമ്പന്നമാക്കും,   നിർമലബന്ധങ്ങൾ ആശങ്കകളെ അകറ്റിമാറ്റും,   അമൂല്യമായ കൂട്ടായ്മ ഏറ്റവും വലിയ സമ്പത്താകും,   കാലം മാറിയാലും അതിന്റെ മൂല്യം മങ്ങുകയില്ല. ജീ ആർ കവിയൂർ  16 06 2026 ( തിരുവല്ല , കവിയൂർ)

മന്ഥരയുടെ വിധി

Image
 മന്ഥരയുടെ വിധി കേകയ രാജ്യത്തു നിന്നും വന്നൊരു ദാസി, കൈകേയി തൻ നിഴലായ് വാണൊരു വൃദ്ധ. അമ്മയില്ലാത്ത കുഞ്ഞിനെ പോറ്റി വളർത്തി, അന്തഃപുരത്തിൽ സ്നേഹത്തണലേകി നിന്നു. അയോധ്യ തൻ വീഥികൾ അണിഞ്ഞൊരുങ്ങുമ്പോൾ, അഭിഷേക വാർത്തയവൾ കാതോർത്തു കേട്ടു. രാമൻ നൃപനായാൽ ഭരതന്റെ ഗതിയെന്ത്? മാതൃഹൃദയത്തിൽ ഭയത്തിന്റെ വിത്തു പാകി. ചതുരംഗ കരുക്കൾ പോൽ വാക്കുകളപ്പോൾ, കൗശലപ്പൊതിയായി രാജ്ഞിക്ക് നൽകി. പണ്ടത്തെ രണ്ടു വരങ്ങൾ ഓർമ്മിപ്പിച്ചു, കോപഗൃഹത്തിൽ അഭയം തേടാൻ പറഞ്ഞു. സൂര്യവംശത്തിന്റെ സത്യപാലന മഹിമ, ഭീഷണിയായി ദശരഥന്റെ മുന്നിലെത്തിച്ചു. രാമന് കാനനവാസവും ഭരതന് രാജപദവും, ആ രണ്ടു വരങ്ങളാൽ വിധി തിരുത്തിക്കുറിച്ചു. വാഗ്ദാനങ്ങൾ അപ്പപ്പോൾ പാലിച്ചീടണം, മാറ്റിവെച്ചാൽ ദുരന്തമെന്ന് കാലം ചൊല്ലി. ഏഷണിക്കാരെ തിരിച്ചറിഞ്ഞ് അകറ്റിടേണം, കുടുംബഭദ്രതയ്ക്കതെന്ന പാഠവും തന്നു. പക്ഷേ, അധ്യാത്മരാമായണ പൊരുളിൽ നോക്കിയാൽ, വാണിദേവി നാവിൻമേൽ വിളയാടിയ നിമിത്തം. രാവണവധമെന്ന വിശ്വമംഗള കാര്യത്തിനായി, ദൈവീക നിയോഗമായ് മാറിയൊരു കൂനവതി! ജീ ആർ കവിയൂർ  16 06 2026  (തിരുവല്ല, കവിയൂർ)

നീർമൊഴി

 നീർമൊഴി  പ്രഥമ പ്രകൃതിതൻ മൂലക ശക്തിയിൽ മുന്നിൽ, ആദ്യത്തെ ജീവന്റെ അങ്കുരം നട്ടൊരു നീര്, ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും മൂടിയ ജലമേ, നിന്നിൽ നിന്നല്ലോ പ്രപഞ്ചത്തിൻ സ്പന്ദനം തുടങ്ങിയത്. മാനവ ദേഹത്തിൻ ഉള്ളിലും നീരിന്റെ സാന്നിധ്യം, ദാഹനീരായി നീ മാറ്റുന്നു ജീവന്റെ വൈഷമ്യം, ചരവും അചരവും ഒന്നായ് അലിഞ്ഞു ചേരും, ഈ ജലമില്ലെങ്കിൽ ഭൂമിയിൽ ശൂന്യത മാത്രം. തമിഴിലെ 'തണ്ണീരും' തെലുങ്കിലെ 'നീലുവും' ഇവിടെ, കന്നഡ മണ്ണിലും 'നീരെന്ന' ഭാവത്തിൽ ഒഴുകുന്നു, അല്പം മാറിയും മറിഞ്ഞും ദ്രാവിഡ മൊഴികളിൽ, പ്രാണന്റെ പേരായ് 'നീർ' എന്നും തിളങ്ങിനിൽപ്പൂ. മലയാള മണ്ണിലും അയൽനാട്ടു മൊഴികളിലും, മാറ്റമില്ലാതെ തുടരുന്നു 'നീരെന്ന' നാമം, ദക്ഷിണദേശത്തിൻ ഭാഷാ തനിമ തൻ, ജീവന്റെ സ്പന്ദനമീ നാലക്ഷരങ്ങൾ. തെളിനീരും ഇളനീരും കണ്ണീരുമായിതാ, ഭൂമിയിൽ മാറുന്നു നീരിന്റെ ഭാവങ്ങൾ, ആറന്മുളയാറ്റിൽ പള്ളിയോടം നീരിലിറങ്ങുമ്പോൾ, ആവേശം നെഞ്ചേറ്റും നാടിന്റെ പുണ്യം. മാന്തോപ്പിൽ ഇലകൂട്ടി വാഴുമൊരു ചെറുജീവയാം നീർ ഒന്നു കടിച്ചാൽ നീറും, കാട്ടുന്നു നമ്മളോട് ഒരുമതൻ പാഠങ്ങൾ, എങ്കിലും പ്രകൃതിതൻ നിത്യമാം സത്യമിതാ, നീര് സത്തുപോയാൽ...

ധാരാവി: പോരാളിയുടെ മണ്ണ്

 ധാരാവി: പോരാളിയുടെ മണ്ണ് ധാരാവി ഒരു നീരാളി, എതിരാളി ഇല്ലാത്ത പോരാളി! തന്നത് എല്ലാം ഇന്ന് ഞാൻ മൊതലാളി, മാറിയത് ഈ തെരുവിന്റെ വിധിനാളി. പട്ടിണി തൻ കടുംകൈപ്പറിഞ്ഞ നാൾ, പിച്ചവെച്ചീ മണ്ണിൽ ഞാൻ വന്ന നാൾ, കയ്യിലൊരു തുട്ടുമില്ലാതെ കരഞ്ഞ നാൾ, കണ്ണീരിലൊരു വഞ്ചിയായ് അലഞ്ഞ നാൾ. ഈ ഇടുങ്ങിയ ചതുപ്പിലെ ചോലകൾ, ഈ തുകൽ മണക്കും തൊഴിൽശാലകൾ, അന്നെന്റെ വിശപ്പിന്റെ നിലവിളികൾ, ഇന്നോ, വിജയത്തിൻ പെരുംവിളികൾ! കരിപുരണ്ട ചുവരുകൾക്കിടയിലൂടെ, വിയർപ്പൊഴുകിയാ കനൽവഴികളിലൂടെ, തോൽക്കാൻ മനസ്സില്ലാതുരുകിയപ്പോൾ, കാലം എനിക്കായ് വഴിമാറിയപ്പോൾ... അന്ന് കണ്ട ഭയത്തിന്റെ ഗലികളിൽ, ഇന്ന് ഞാൻ നടക്കും പ്രഭാവങ്ങളിൽ, വഴിയരികിൽ നിൽക്കുന്നോർ വണങ്ങുന്നു, ആദരവോടെ സലാമുകൾ നേരുന്നു. തളരരുത് വീഴരുത് മർത്യനെങ്കിൽ, തളച്ചിടാൻ കഴിയില്ല തെരുവിനെങ്കിൽ, കഷ്ടപ്പാടിൻ കനലിൽ ചുട്ടെടുക്കാം, കനവുകളെല്ലാം നമുക്ക് നേടിയെടുക്കാം! ധാരാവി ഒരു നീരാളി, എതിരാളി ഇല്ലാത്ത പോരാളി! വേദനകളെല്ലാം വെണ്ണീറാക്കി മാറ്റി, വിജയക്കൊടി പാറിച്ച പോരാളി! ജീ ആർ കവിയൂർ  18 06 2026 (തിരുവല്ല, കവിയൂർ)

സീതായനം

Image
 സീതായനം രാമന്റെ യാത്രയായ് നാമറിഞ്ഞു, രാമായണക്കഥ പാടിവന്നു; എന്നാൽ ധരണിയിൽ സീതയല്ലേ, സഹനത്തിൻ ദീപമായ് ജ്വലിച്ചുനിന്നു? മാപ്പിളപ്പാട്ടിന്റെ ഈണങ്ങളിൽ, 'സീതാബീവി' എന്ന പേരുമായി; അന്യദേശങ്ങളിൽ പോലും നമ്മൾ, ദേവിയുടെ കഥകൾ കേട്ടുപോയി. കാട്ടിലെ നോവുകൾ സീതയറിഞ്ഞു, നാട്ടിലെ നോവുകൾ മറ്റുള്ളവരും; ഭരതന്റെ പത്നിയാം മാണ്ഡവിയും, ത്യാഗത്തിൻ കണ്ണീരണിഞ്ഞു നാളും. ഊർമ്മിള തൻ നിശബ്ദമാം വിലാപം, ശ്രുതകീർത്തി തൻ മൗനനൊമ്പരവും; കഥകളിൽ ആരും പറയാതെ പോയീ, ആ അന്തപ്പുരത്തിലെ സങ്കടവും. മായാസീതയായ് അഗ്നി കാത്തു, രാവണൻ തൊടാതെ കാത്തുനിന്നു; പാതിവൃത്യത്തിന്റെ ശക്തിയാലെ, ലങ്കാധിപൻ പോലും തോറ്റുനിന്നു. സ്വാഭിമാനത്തോടെ വാണ ദേവി, ഭൂമി തൻ പുത്രിയായ് മണ്ണിൽ പുല്കൂ; രാമന്റെ അയനമല്ലിത് തോഴാ, സീത തൻ സഹനത്തിൻ കാവ്യമല്ലേ? ജീ ആർ കവിയൂർ  16 06 2026 ( തിരുവല്ല, കവിയൂർ)

ചാത്തങ്കേരി അർദ്ധനാരീശ്വരാ

Image
  ചാത്തങ്കേരി അർദ്ധനാരീശ്വരാ പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ചരണം 1 സ്മരഹര ശങ്കര പാർവതീവല്ലഭാ ശ്രുതിഗീതകം പാടുവാനെനിക്കും സകലർക്കും സന്മതി നൽകിടുമേ സർവഭൂതദയാനിധേ പാഹി പാഹി സങ്കടങ്ങളകറ്റി സത്പഥം തെളിയിക്കണേ സത്യധർമ്മമാർഗത്തിൽ നടത്തീടണേ മനമലിനത നീക്കി കൃപ ചൊരിയണേ മഹിതഗുണഗണങ്ങൾ നിറച്ചീടണേ പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ചരണം 2 ഗുരുദേവപ്രതിഷ്ഠാ ദീപ്തിയാൽ ഇവിടെ ജ്ഞാനപ്രഭ പരത്തി നിലകൊള്ളുമേ ശിവയും ശക്തിയും ഒന്നെന്ന സത്യത്തെ ഹൃദയങ്ങളിൽ തെളിയിക്കുമേ ഭവഭീതികളകറ്റി ശാന്തി തരണമേ ദിവ്യജ്യോതി ഹൃദയത്തിൽ തെളിയിക്കണേ ഭക്തവത്സലനേ എന്നും കാത്തീടണേ അർദ്ധനാരീശ്വരാ പാഹി പാഹി അവസാന പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ജീ ആർ കവിയൂർ 16 06 2026 ( തിരുവല്ല, കവിയൂർ)