Posts

അവസാനത്തിനപ്പുറം

Image
അവസാനത്തിനപ്പുറം ചില വഴികൾ അവസാനിക്കുമ്പോൾ മുന്നിൽ പുതുവഴി തെളിയും, അടഞ്ഞൊരു വാതിൽക്കപ്പുറം പുതിയൊരു ആകാശം വിരിയും. കഴിഞ്ഞതിനെ ചേർത്തുപിടിച്ച് എത്രനാൾ പിന്നിൽ നിൽക്കും? വിടപറയാൻ പഠിച്ച മനസ്സിൽ പുതിയൊരു സ്വപ്നം പിറക്കും. വീണുപോയ നിമിഷങ്ങൾ വീണ്ടും തിരികെ വരില്ല, എങ്കിലും മണ്ണിൽ വീണ വിത്ത് മുളയ്ക്കാതിരിക്കില്ല. ഭയമെന്ന നിഴൽ മാറുമ്പോൾ ധൈര്യം വഴികാട്ടിയാകും, ഒരു പടി മുന്നോട്ടുവെച്ചാൽ ജീവിതം പുതുതാകും. രചന: ജീ ആർ കവിയൂർ 19-09-2026 (തിരുവല്ല, കവിയൂർ) 

വേദനയുടെ വേദാന്തം

Image
വേദനയുടെ വേദാന്തം വേദനയുടെ വേദാന്തം അറിഞ്ഞവനെ   ജീവിത സാഗരം കടക്കുവാനാകുകയുള്ളൂ;   തിരകളിൽ ജീവിതത്തിന്റെ സത്യം വായിച്ചവൻ   തീരമെന്ന മോഹവും വെടിയുവാൻ പഠിക്കും. നഷ്ടമെന്നൊന്നില്ല, നിഴലുകൾ മാത്രമേയുള്ളൂ,   നാം സ്വന്തമെന്നു ചേർത്തതെല്ലാം യാത്രികർ;   വന്നതൊക്കെയും മടങ്ങുമെന്ന സത്യമറിഞ്ഞാൽ   വിരഹവും പിന്നെ ഒരു വിരക്തിയായി മാറും. വീഴ്ചകൾ വിധിയല്ല, വഴികാട്ടികളാകുന്നു,   മുറിവുകൾ ആത്മാവിൻ മൗനഗ്രന്ഥങ്ങളാകുന്നു;   കരഞ്ഞ കണ്ണുകൾക്കേ കാണാനാകൂ പലപ്പോഴും   അകത്തുണരുന്ന അനന്തതയുടെ വെളിച്ചം. കാലം കവർന്നതൊന്നും കാലത്തോട് ചോദിക്കാതെ,   കൈവിട്ട നിമിഷങ്ങളെ കാറ്റിനൊപ്പം വിടണം;   ജനനമരണങ്ങൾക്കിടയിലെ ഈ ചെറുയാത്രയിൽ   ‘ഞാൻ’ എന്ന ഭ്രമം അലിഞ്ഞാൽ മോക്ഷം തെളിയും. തിരകൾ തകർത്താലും തോണി തകരേണ്ടതില്ല,   കൊടുങ്കാറ്റ് വന്നാലും ദിശ നഷ്ടമാകേണ്ടതില്ല;   സ്വയം അതിജീവിച്ചൊരു നിശ്ശബ്ദ സാക്ഷിയായി   ജീവിതസാഗരം താണ്ടുമ്പോൾ —   തീരവും യാത്രയും ഒരേയൊരു സത്യമാകും...

മൂകരാവിൻ നൊമ്പരം

Image
മൂകരാവിൻ നൊമ്പരം ചന്ദ്രിക വന്നിട്ടും രാവിന്നെന്തേ വിരഹത്തിൻ നൊമ്പരരാഗം... പാതിയിൽ മാഞ്ഞൊരു സ്വപ്നത്തിൻ ചില്ലയിൽ നീറുന്നു മൗനത്തിൻ ഭാരം. കുളിർകാറ്റു മെല്ലെ തലോടുമ്പോഴും പിടയുന്നു പൂമരച്ചില്ല, തീരത്തു കാത്തു തുഴയറ്റ തോണിപോൽ ഏകയായ് നിൽപതാരോ. രാപ്പാടി പാട്ടിന്റെ നേർത്തൊരു ശ്രുതിയിലും എന്തേ തീരാത്ത നോവിൻ ഭാവം, ഏകാന്ത ശാഖയിൽ കൂടൊന്നു തേടിയീ തേങ്ങുന്നു മൂകമാം ഗീതം. ഹിമബിന്ദു ചാർത്തിയ മിഴികളോടെങ്ങോ വിടപറഞ്ഞകലുന്ന സന്ധ്യ, പ്രഭാതത്തിൻ വെളിച്ചം തെളിയുംവരേക്കും നെഞ്ചിലീ നീറ്റലിൻ താളം... രചന: ജീ ആർ കവിയൂർ 19-09-2026 (തിരുവല്ല, കവിയൂർ) 

വിരഹത്തിന്റെ കാറ്റ്

Image
വിരഹത്തിന്റെ കാറ്റ് അഗ്നിക്കു കാറ്റുപോലെയാണ് പ്രണയത്തിന് വിരഹവും, അകന്നുപോകും തോറും ഉള്ളിൽ അറിയാതെ തീ പടരും. ചെറിയൊരു സ്നേഹമെങ്കിൽ കാറ്റിൽ കെട്ടുപോകും, ആഴത്തിൽ വേരുള്ളതെങ്കിൽ കൂടുതൽ ആളിക്കത്തും. അകലങ്ങൾ കൂടുമ്പോഴും അടുപ്പം കുറയണമെന്നില്ല, കാണാത്ത നേരങ്ങളിലാണ് ബന്ധം വളരുന്നത് പലപ്പോഴും. അകലം ഒരു കാറ്റായി ബന്ധത്തെ പരീക്ഷിക്കുമ്പോൾ, കെട്ടുപോകാത്ത നെഞ്ചിലെ തീ കൂടുതൽ തെളിഞ്ഞു നിൽക്കും. രചന: ജീ ആർ കവിയൂർ 19-09-2026 (തിരുവല്ല, കവിയൂർ) 

വിരഹത്തിന്റെ രാവുകൾ

Image
വിരഹത്തിന്റെ രാവുകൾ നീ ഇല്ലെങ്കിലും നിൻ ഓർമ്മകളിൽ നീറും വേദനയോടെ ജീവിക്കുന്നു, നിമിഷങ്ങളുടെ വിരഹം അറിയുന്നു, നിദ്രയില്ലാ രാവുകൾ താണ്ടി നിൽപ്പു. നിഴലായ് നീ കൂടെയുണ്ടെന്നോർത്തു, നിറമില്ലാ സ്വപ്നങ്ങൾ നെയ്തിടുന്നു, നിറയാത്ത മിഴികളിൽ നോവുമായ്, നിശ്വാസമായ് നിന്നെ തേടുന്നു. നിലാവിന്റെ നനവാർന്ന രാത്രിയിൽ, നിനവുകൾ വീണ്ടും ഉണരുമ്പോൾ, നിറഞ്ഞു തുളുമ്പുമീ ഹൃദയത്തിൽ, നിന്റെൊരു പുഞ്ചിരി കാത്തിരിപ്പൂ. നാളുകൾ എത്രയോ കടന്നുപോയാലും, നിന്നോടുള്ള സ്നേഹം മായില്ലല്ലോ; നീ വരുമെന്നൊരു പ്രതീക്ഷ മാത്രം, നെഞ്ചിൽ ഇന്നും കെടാതെ നിൽപ്പൂ. രചന: ജീ ആർ കവിയൂർ 19-09-2026 (തിരുവല്ല, കവിയൂർ) 

നന്മയുടെ വെളിച്ചം

Image
നന്മയുടെ വെളിച്ചം വായിച്ചറിഞ്ഞതെല്ലാം വാക്കുകളിൽ മാത്രം   വാഴ്ത്തിപ്പാടിയാൽ ഫലമെന്തുണ്ടാകും;   മറ്റുള്ളവനൊരു തണലായ് മാറുമ്പോൾ   ജീവിതമതിന്റെ അർത്ഥം തെളിയും.   പഠിച്ച പാഠങ്ങൾ പാതകളാകണം,   പകുത്തു നൽകുമ്പോൾ പെരുമയാകണം;   വീണുപോയവനെ ഉയർത്തുന്ന നിമിഷം   മനുഷ്യജന്മത്തിൻ മഹത്വമാകും.   പദവിയും പേരും മാഞ്ഞുപോകും,   പൊൻനാണയങ്ങൾ മണ്ണിലുറങ്ങും;   ഒരാളുടെ കണ്ണിലെ കണ്ണുനീർ തുടച്ചാൽ   ഓർമ്മയിൽ എന്നും ആ നിമിഷം നിലക്കും.   കാലം കടന്നാലും മായാത്തൊരു മുദ്ര   കരുണയാൽ മാത്രം ഹൃദയത്തിൽ പതിയും;   പറഞ്ഞതിലല്ല, ചെയ്തതിലാണല്ലോ   മനുഷ്യൻ ലോകത്തിൽ അവശേഷിക്കുന്നത്. രചന: ജീ ആർ കവിയൂർ 19-09-2026 (തിരുവല്ല, കവിയൂർ)

രാധാരമണീ പ്രണാമം

Image
രാധാരമണീ പ്രണാമം രാധാഷ്ടമി തൻ പുണ്യദിനം ഭൂവിൽ തെളിഞ്ഞൊരു പൊൻദിനം വൃന്ദാവനത്തിൻ സൗഭാഗ്യം ഗോലോകമെങ്ങും സൗന്ദര്യം കാർമുകിൽ വർണ്ണൻ കണ്ണന്റെ ചാരത്തു ചേരും തങ്കമൊളി മിന്നൽപ്പിണരായ് മാറിൽ ചേർന്ന് സ്നേഹത്തിൻ പൂമഴ പെയ്യുന്നു പ്രാണനായൊരു മാധവനായ് ആത്മാവും തൻ മനസ്സും നൽകി മേനിയും ജീവനും അർപ്പിച്ചേ യാദവ കാന്ത രാധേ നീ കണ്ണൻ കണ്ടൊരു സ്വപ്നത്തിൽ മെല്ലെ നടന്നേ പൂവനിയിൽ അഷ്ടസഖികൾ വാഴ്ത്തീടും വൃന്ദാവനത്തിൻ റാണിയായ് രാധാറാണീ ജന്മദിനം പാരിൽ പ്രകാശമായ് നിറഞ്ഞേ സ്നേഹത്തിൻ ദിവ്യ രൂപത്തിൻ തിരുമുൻപിൽ ഞങ്ങൾ തൊഴുന്നു അമ്മേ നിന്റെ പാദത്തിലും കണ്ണൻ തന്നുടെ പാദത്തിലും കോടി പ്രണാമം നൽകുന്നു കൃഷ്ണാ രാധേ ശരണം നീ രചന: ജീ ആർ കവിയൂർ 19-09-2026 (തിരുവല്ല, കവിയൂർ)