Posts

ഓർമ്മകൾ മാത്രം

Image
ഓർമ്മകൾ മാത്രം പൊഴിഞ്ഞുപോയ പൂക്കളെ നോക്കി പഴയ വസന്തം തേടിയിരുന്നു, കടന്നുപോയ വഴികളിലെങ്ങും കാലടിപ്പാടുകൾ കണ്ടിരുന്നു. മറന്നുപോയൊരു പാട്ടിൻ ഈണം മനസ്സിലിന്നും മുഴങ്ങുന്നുണ്ട്, മാഞ്ഞുപോയൊരു സന്ധ്യയിലെന്നോ നിന്റെ ചിരിയും നിറയുന്നുണ്ട്. മറന്നുവെന്ന് ഞാൻ പറഞ്ഞാലും മനസ്സതൊന്നും മറന്നില്ലല്ലോ, അകന്നുപോയ പ്രിയ നിമിഷങ്ങൾ അരികിലെന്നും തോന്നിയല്ലോ. നിശയുടെ നിശ്ശബ്ദതയിലൊക്കെ നിന്റെ ശബ്ദം കേൾക്കുന്നപോലെ, ജീവിതം മുന്നോട്ടൊഴുകുമ്പോഴും ഓർമ്മകൾ പിന്നിൽ കൂടെയുണ്ട്. രചന: ജീ ആർ കവിയൂർ 13 -09-2026 (തിരുവല്ല, കവിയൂർ)

പ്രണവസ്വരൂപനേ

Image
പ്രണവസ്വരൂപനേ പ്രണവസ്വരൂപനേ, പ്രാണപ്രിയനേ, പ്രഥമാരാധനനേ, പ്രപഞ്ചപൂജിതനേ, പ്രീതിനൽകേണമേ സകലർക്കും, പ്രണമിക്കുന്നു വിഘ്നേശ്വര ദേവാ, പ്രഭയേകും തിരുമുഖമേ, പ്രസാദമേകണേ ഗണനാഥാ. പ്രാർത്ഥന കേൾക്കുന്ന കരുണാമയനേ, പ്രാണനിൽ വാഴുന്ന ഗജമുഖനേ, പ്രതിബന്ധമെല്ലാം അകറ്റിടണേ, പ്രസന്നനാകണേ ഗണപതിയേ. പ്രകാശമായ് വന്നു നിറഞ്ഞിടണേ, പ്രാർത്ഥിക്കുന്ന ഭക്തഹൃദയങ്ങളിൽ, പ്രതീക്ഷയോടെ തൊഴുന്ന ഭക്തർക്കെല്ലാം, പ്രശാന്തിയേകണേ ഗണനായകാ. പ്രഭാതകിരണംപോൽ തെളിഞ്ഞിടണേ, പ്രേമത്തിൻ പൂക്കൾ വിരിയിക്കണേ, പ്രാർത്ഥനകളെല്ലാം കേട്ടരുളണേ, പ്രിയനാം ഗണേശാ കാത്തിടണേ. പ്രണവസ്വരൂപനേ, പ്രാണപ്രിയനേ, പ്രഥമാരാധനനേ, പ്രപഞ്ചപൂജിതനേ... പ്രണമിക്കുന്നു വിഘ്നേശ്വര ദേവാ, പ്രസാദമേകണേ ഗണനാഥാ. രചന: ജീ ആർ കവിയൂർ 13 -09-2026 (തിരുവല്ല, കവിയൂർ)

നീയല്ലാതെ ആരുണ്ട് വേറെ

Image
നീയല്ലാതെ ആരുണ്ട് വേറെ ആകാശത്ത് താരകങ്ങൾ അനേകം ഉണ്ടെങ്കിലും, അമ്പിളിയെപ്പോലെ നീയല്ലോ, സുന്ദരമായ മുഖകാന്തിയോടെ, നീയല്ലാതെ ആരുണ്ട് വേറെ? മന്ദമാരുതൻ തഴുകുമ്പോൾ മുല്ലപ്പൂവിൻ സുഗന്ധമായി, എൻ മനസ്സിൽ നിറയുന്ന മധുരമാം സ്വപ്നമായി, നീയല്ലാതെ ആരുണ്ട് വേറെ? പൂനിലാവിൻ തൂവലുകൾ പാതിരാവിൽ വീഴുമ്പോൾ, നിന്റെ മിഴികൾ തേടുന്നു എൻ ഹൃദയം ഓരോ നിമിഷവും, നീയല്ലാതെ ആരുണ്ട് വേറെ? വീണ മീട്ടും കാറ്റിൽ പ്രണയഗാനം കേൾക്കുമ്പോൾ, നിന്റെ പേരായ് മാറുന്നു എൻ ചുണ്ടിലെ ഓരോ വരിയും, നീയല്ലാതെ ആരുണ്ട് വേറെ? ജന്മങ്ങൾ മാറിയാലും ബന്ധങ്ങൾ അകന്നാലും, എൻ പ്രാണനിൽ ചേർന്നൊരു നിഴലായി നീയുണ്ടെങ്കിൽ, നീയല്ലാതെ ആരുണ്ട് വേറെ? രചന: ജീ ആർ കവിയൂർ 12 -09-2026 (തിരുവല്ല, കവിയൂർ)

കണ്ണീരിൻ കാവ്യം

Image
കണ്ണീരിൻ കാവ്യം രാവണൻ വീണൊരു നാളിൽ വന്നെത്തി ദേവിയും രാമനും സ്വപുരമെത്തി, ആനന്ദപ്പൂമഴ പെയ്തു നാടെങ്ങും, പൊൻകിരീടം ചൂടി വാണു രഘുപതി. നാട്ടിലുയർന്നൊരു ദുഷ്ടനിന്ദയാൽ നീറിപ്പുകഞ്ഞു ശ്രീരാമൻ തൻ നെഞ്ചം, രാജധർമ്മത്തിൻ കനൽവഴിയിലൂടെ കാട്ടിലയയ്ക്കപ്പെട്ടു ദേവി ജാനകി. കാനനത്താഴ്വരയിൽ തനിച്ചായി ദേവി, കണ്ണുനീർ ചിന്തി വിതുമ്പി നിന്നപ്പോൾ, ആരുമില്ലാത്തൊരു ദുഃഖവേളയിൽ വാൽമീകിയാശ്രമം തണലായി നിന്നു. ആശ്രമമണ്ണിൽ പിറന്നൂ പൊന്മക്കൾ, ലവനും കുശനുമെന്നിരട്ടപ്പൂക്കൾ, അമ്മതൻ സ്നേഹത്തിൻ പാലിൽ വളർന്ന് നന്മതൻ ദീപങ്ങളായ് മാറി കുമാരർ. വില്ലിൻ വിദ്യകൾ വേഗത്തിൽ പഠിച്ചു, വേദകഥകൾ ഈണത്തിൽ ചൊല്ലി, രാമകഥാമൃതം പാടിയലഞ്ഞവർ കാനനച്ചോലയിൽ ഗീതമായ് മാറി. യാഗാശ്വമെത്തിയ നേരത്തു വീറോടെ കെട്ടിയിട്ടാശ്വത്തെ കാവലായ് നിന്നു, സൈന്യത്തെ തോൽപ്പിച്ചു ധീരതയോടെ വിസ്മയം തീർത്തവർ വീരകുമാരർ. അയോധ്യാ രാജസഭയിൽ ചെന്നവർ പാടി, രാമകഥാമൃതം ഈണത്തിൽ ചൊല്ലി, തൻ മക്കളാണെന്നറിഞ്ഞൊരു നേരം കണ്ണീരണിഞ്ഞു വിറച്ചു രഘുനാഥൻ. സത്യം തെളിയിക്കുവാൻ വന്നൊരു ജാനകി, ഭൂമിദേവിയെ വിളിച്ചൊരു നേരം, മാതാവിൻ മടിയിലാഴ്ന്നു മറഞ്ഞപ്പോൾ കണ്ണീർക്കടലായി മാറിയയോധ്യ. മക്കളെ ...

യവന ലോകത്ത് നിന്നും വന്ന

Image
യവന ലോകത്ത് നിന്നും വന്ന യവന ലോകത്ത് നിന്നും വന്ന ഹൃദയ ഗായക നിൻ മനോരഥത്തിൽ, മധുരമാം സ്വരമായ് നീ പകർന്നിടും മനസ്സിലെ മോഹങ്ങൾ പൂവണിയുമേ. നിലാവിൻ നറുപുഞ്ചിരി വീണിടുമ്പോൾ, നിശാഗന്ധി പൂവുകൾ മണമേകുമ്പോൾ, നിനക്കായ് കാത്തൊരു മൗനവീഥിയിൽ, നിറമാർന്ന സ്വപ്നങ്ങൾ പൂത്തുലയുമേ. നീലാകാശത്തിൻ താരകശോഭയിൽ, നിന്നോർമ്മകൾ പൂവായ് വിരിഞ്ഞിടുമ്പോൾ, തേൻമഴയായ് നീ പെയ്തിറങ്ങുമ്പോൾ, തളിരിടും എൻ മാനസവീണയും. അകലെയാണെങ്കിലും അരികിലായ് തോന്നും, അറിയാതെ നീയെൻ സ്വപ്നമായ് മാറും, പറയാത്ത വാക്കുകൾ ഗാനമായ് മാറി, പാതിരാവിൽ നീയെന്നിൽ പാടുമേ. രചന: ജീ ആർ കവിയൂർ 12 -09-2026 (തിരുവല്ല, കവിയൂർ)

വിടപറയും നേരം

Image
വിടപറയും നേരം മൗനമായ് പെയ്യുന്ന സന്ധ്യ തൻ നേരത്ത്, ഓർമ്മകൾ പെയ്യുന്നു മിഴികളിൽ മെല്ലെ. പറയാൻ മറന്നൊരു വാക്കിന്റെ നോവിൽ, പിരിയുവാൻ മാത്രമായ് കാറ്റുമെത്തുന്നു. കൂടെ നടന്ന വഴികളിൽ ഇന്നും, നിഴലുപോൽ മായാതെ നിന്നുടെ രൂപം. കാലം മായ്ച്ചാലും മായാത്തൊരീണം, നെഞ്ചിൽ തുടിക്കുന്നു തേങ്ങലായ് മെല്ലെ. വിതുമ്പുന്ന ചുണ്ടിൽ വിരിയുന്ന പുഞ്ചിരി, ഉള്ളിലെ നോവിനെ മൂടിവെക്കുന്നു. വിട ചൊല്ലി അകലുമ്പോൾ കാണുന്ന ലോകം, ശൂന്യമായ് മാറുന്നു നിന്നെയോർക്കുമ്പോൾ. ഇനിയൊരു ജന്മം നമുക്കുണ്ടെങ്കിൽ, അന്നീ വിരഹം നാം അറിയാതിരിക്കാം. യാത്രാമൊഴിയുടെ ഭാരവും പേറി, മായുന്നു ദൂരെയാ ഓർമ്മകളോടെ. രചന: ജീ ആർ കവിയൂർ 12 -09-2026 (തിരുവല്ല, കവിയൂർ)

കാത്തിരിപ്പിൻ്റെ മധുരം

Image
കാത്തിരിപ്പിൻ്റെ മധുരം ഹൃദയവാതായനങ്ങളിൽ വന്നു നീ ചെല്ലക്കാറ്റെന്നു കരുതി ഞാനോർത്തു അറിഞ്ഞപ്പോൾ താമസിച്ചുപോയിതോ വീണ്ടും വരുമെന്ന മോഹം മാത്രം. കാത്തിരിപ്പിൻ്റെ നോവ് കാണാതെയിരിക്കാൻ കഴിയുന്നില്ലെൻ മനസ്സിൽ ഇന്നും വേനലും മഴയും മഞ്ഞും മാറി ഋതുക്കൾ പലതും കടന്നുപോയി. വഴുതി അകന്ന രാപ്പകലുകളിൽ നിന്റെ ഓർമ്മകൾ പൂത്തുലഞ്ഞു പ്രണയത്തിൻ മനോഹര ഗാനങ്ങൾ മനസ്സിൻ മൗനത്തിൽ അലയടിച്ചു. മറന്നുവച്ച ഓർമ്മകളിൽ പുഞ്ചിരി മായുമ്പോൾ മനസ്സറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കാലത്തിൻ വഴികളിൽ തനിച്ചായി  രചന: ജീ ആർ കവിയൂർ 12 -09-2026 (തിരുവല്ല, കവിയൂർ)