മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ
മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ ഇന്നോളം നിനക്കെന്നും തണലായ് കൂട്ടുണ്ടായിരുന്നു, നാടും നഗരവും, പ്രിയരും, അച്ഛനമ്മമാരും. ഇനിമുതൽ നീ ഏകയായ് ഒരു ജീവിതം– നയിക്കേണ്ടിടത്തെത്തുകയായ്, മകളേ... പരിചിതമല്ലാത്തൊരീ പുത്തൻ ലോകത്ത് നിനക്കു കൂട്ട് നിന്റെ മനക്കരുത്തു മാത്രം. പുഞ്ചിരിച്ചെതിരേൽക്കും ലോകത്തെ– തിരിച്ചറിവോടെ നീ നേരിടുക. നേരുള്ള കൊടുക്കൽ വാങ്ങലുകളാൽ, ശാന്തമായ് മുന്നേറുക ലക്ഷ്യത്തിലേക്ക്. വിമർശനശരങ്ങളെ ഭയക്കാതെ നീങ്ങുക, വിവേകം തുണയാവാൻ നിത്യവും ധ്യാനിക്കുക. പുറംലോകം പോലെയുണ്ടൊരു ഉള്ളം– ലോകമെന്ന സത്യം മറക്കാതിരിക്കുക. വിജയം വരിച്ചു നീ മടങ്ങിയെത്തുക, നിൻ ഉള്ളിലെപ്പോഴും മായാതെ നിൽക്കട്ടെ– നമ്മുടെ നാടും നമ്മൾ തൻ കുടുംബവും. ജി ആർ കവിയൂർ 23-04-2026 (തിരുവല്ല, കവിയൂർ)