Posts

നോട്ടം മാത്രം

Image
നോട്ടം മാത്രം നിന്റെ ഒരു നോട്ടം മാത്രം എന്നിൽ നിശാഗന്ധിപ്പൂക്കൾ വിരിഞ്ഞതുപോലെ, നിലാനിഴൽ പടർന്നതുപോലെ, നീ എന്നിൽ ഒരു രാഗരസമായി മാറുന്നുവല്ലോ. മിഴികളിൽ മായാത്തൊരു സ്വപ്നമായി, മനസ്സിന്റെ വീണയിൽ വിരലായ് തൊടുന്നു, മൃദുവായി തഴുകുന്ന കാറ്റായി നീ, എൻ ഹൃദയത്തിൽ മധുരിമയായി നിറയുന്നുവല്ലോ. നിശയുടെ നീലിമയിൽ താരമായ് നീ, നനവാർന്ന ഓർമ്മയിൽ തേൻമഴയായി, ഇനിയും പറയാത്തൊരു മോഹമായി, എൻ ഏകാന്തതയിൽ നീ പാട്ടായി മാറുന്നുവല്ലോ. അത് കേട്ട് മൗനവും പുഞ്ചിരിച്ചുവോ, അരികിൽ നീ വന്നുവെന്ന തോന്നലോ, കാത്തിരുന്നൊരു കിനാവിൻ തീരത്ത്, നീ വീണ്ടും എന്നരികിൽ വന്നീടുമോ. രചന: ജീ ആർ കവിയൂർ 14 -09-2026 (തിരുവല്ല, കവിയൂർ)

നീലിമേ

Image
നീലിമേ നീലാഞ്ജന മിഴിയാർന്നവളെ നീലിമേ നിന്നെ കാണും തോറും നിഴലിക്കുന്നു ഉള്ളിലാകെ മധുരം നിറനിലാവിന്റെ ചാരുത നിറഞ്ഞവളെ നിന്റെ കാൽച്ചിലമ്പൊലിക്കായ് കാതോർത്തു നിലാവിൻ വഴിയിലായ് കാത്തുനിൽക്കും നനവാർന്ന കാറ്റിലൊരു ഗാനം പോലെ നീ വരുമെന്നുള്ള മോഹം നിറയും പൂവിൻ ഇതളുകളിൽ മഞ്ഞായി വീഴും പൂങ്കാറ്റിലൊരു നാദമായി മാറും താരകമിഴികളാൽ നോക്കുന്ന രാവിൽ താഴെ ഇറങ്ങുമോ നീ ചന്ദ്രകാന്തമായി അകലെയാണെങ്കിലും അരികിലായ് തോന്നും അഴകിൻ തിരമാല ഹൃദയത്തിൽ തൊടും മൗനത്തിൻ വീണയിൽ തന്ത്രികൾ മീട്ടും മധുരമായൊരു ഗീതമായ് നീയൊഴുകും രചന: ജീ ആർ കവിയൂർ 14 -09-2026 (തിരുവല്ല, കവിയൂർ)

രാക്കുയിലിൻ വിരഹഗാനം

Image
രാക്കുയിലിൻ വിരഹഗാനം കണ്മദപ്പൂവിൻ ഗന്ധവുമായ് വരും കാറ്റേ, നീ കേട്ടുവോ രാക്കുയിലിൻ ഗാനം? കദനമാർന്ന വിരഹത്തിൻ രാഗം പോലെ കാതിൽനിന്നും കരളിലേക്ക് ആഴ്ന്നിറങ്ങുന്നു. മനസ്സിന്റെ തീരത്ത് നീ വന്നു നിന്നു, മറഞ്ഞുപോയൊരു സന്ധ്യയായ് നീ മാറി, നിലാവിൻ കണങ്ങളായ് ഓർമ്മയിൽ വീണു, നിറമാർന്ന സ്വപ്നമായ് കണ്ണുകളിൽ തിളങ്ങി. നിശാഗന്ധിപ്പൂവായി ഓർമ്മയിൽ നിറഞ്ഞു, മറന്നുവെന്നെന്നോണം മൗനം പൂണ്ടാലും, തഴുകിയൊരു കുളിർതെന്നലായ് നീയൊഴുകി, തൊടാതെ പോയൊരു സ്പർശമായ് നീയുണർന്നു. വിരിയാത്ത മോഹങ്ങൾ വീണുടഞ്ഞ രാവിൽ, വിളിക്കാതെ വന്നൊരു സ്വപ്നമായ് നീ നിന്നു, അകലെയാണെങ്കിലും അരികിലായ് തോന്നും, അഴിയാത്ത മധുരനൊമ്പരമായ് ഉള്ളിൽ നീയുണ്ട്. രചന: ജീ ആർ കവിയൂർ 14 -09-2026 (തിരുവല്ല, കവിയൂർ)

പ്രണയമേ

Image
പ്രണയമേ പ്രണയമേ നീ തന്നത് പ്രാണന്റെ നോവുമാത്രം പിരിയുമെന്നറിഞ്ഞിട്ടും പിണഞ്ഞുപോയി ഹൃദയം പ്രണയമേ നീ തന്നത് പ്രാണന്റെ നോവുമാത്രം മിഴികളിൽ നീ നിറച്ച മധുരസ്വപ്നമെല്ലാം മഴവില്ലായ് മാഞ്ഞുപോയി മനസ്സിൽ ശേഷിച്ചു മൗനം പ്രണയമേ നീ തന്നത് പ്രാണന്റെ നോവുമാത്രം നീ പോയ വഴിയിലൂടെ നിഴലായ് ഞാൻ നടന്നു തിരികെ വരുമെന്നൊരു വെറുതേ മോഹവും പേറി പ്രണയമേ നീ തന്നത് പ്രാണന്റെ നോവുമാത്രം നിശ്ശബ്ദ രാത്രിയിൽ നിലാവിനെ നോക്കിനിന്നു നീ പകർന്ന സ്നേഹത്തിൻ നനവാർന്ന ഓർമ്മകളിൽ പ്രണയമേ നീ തന്നത് പ്രാണന്റെ നോവുമാത്രം കാലങ്ങൾ കടന്നുപോയി കാണാതെ നീയുമകന്നു കാത്തിരുന്ന ഹൃദയത്തിൽ കണ്ണീരായ് നീയിരുന്നു പ്രണയമേ നീ തന്നത് പ്രാണന്റെ നോവുമാത്രം വാടിയ പൂവിതളിൽ വസന്തം തേടിയപോലെ വീണ്ടും നിന്നെ തേടുന്നു വിടരാത്തൊരു മോഹമായി. പ്രണയമേ നീ തന്നത് പ്രാണന്റെ നോവുമാത്രം രചന: ജീ ആർ കവിയൂർ 14 -09-2026 (തിരുവല്ല, കവിയൂർ)

രാക്കാറ്റേറ്റൊരു സന്ധ്യ

Image
രാക്കാറ്റേറ്റൊരു സന്ധ്യ രാക്കാറ്റേറ്റൊരു രാവിൻ തോളിൽ ചാഞ്ഞു ഉറങ്ങുന്ന സന്ധ്യേ, ഇനി നിന്നെ ഉണർത്തുവാൻ പകൽ വന്നിടുമോ? നിലാവിന്റെ നിഴലുകളേറ്റു കനവുകൾ കണ്ടു നീയറിഞ്ഞുവോ? കദനത്തിൻ നോവുമായി നിദ്രവിട്ടുണർന്നു വന്നിടുമോ? വിരഹത്തിൻ വീഥിയിൽ തനിയെ വിതുമ്പുന്ന ഹൃദയം കേട്ടുവോ? മറന്നുപോയൊരു സ്നേഹത്തിൻ മധുരം തേടി നീ വന്നിടുമോ? അകലെയേതോ താരകമിന്നും അഴിയാത്തൊരു കഥ പറയുന്നുവോ? മറവിയുടെ മൂടൽമഞ്ഞിനുള്ളിൽ മനസ്സിൻ ദീപം തെളിഞ്ഞിടുമോ? രചന: ജീ ആർ കവിയൂർ 14 -09-2026 (തിരുവല്ല, കവിയൂർ)

മറവിക്കുമപ്പുറം

Image
മറവിക്കുമപ്പുറം മറവിക്കുമപ്പുറം നിഴൽ പോലെ മായാതെ കിടക്കും മായിക ഭാവങ്ങളെ മറനീക്കി പുറത്തുവന്നിങ്ങു നിന്നു മായകൾ കാട്ടുന്നുവോ എന്നിലായി മാഞ്ഞുപോയൊരു കാലത്തിൻ തീരത്ത് മനസ്സിൽ തെളിയുന്നു മൗനചിത്രങ്ങൾ മറന്നെന്നു കരുതിയ വാക്കുകളെല്ലാം മഴയായ് പെയ്യുന്നു ഓർമ്മതൻ നെഞ്ചിൽ അറിയാതെ ഉള്ളിലെ വാതിൽ തുറന്ന് അകലെയായതെല്ലാം അരികിൽ വരുന്നു പിരിയുവാൻ കൊതിച്ച നിമിഷങ്ങളൊക്കെയും പിന്നെയും എന്നിൽ പുനർജനിക്കുന്നു കാലത്തിന്റെ കൈവഴികളിൽ പിരിഞ്ഞിട്ടും കാണാത്തൊരു ബന്ധം ശേഷമായി ഹൃദയത്തിൻ ആഴങ്ങളിൽ പതിഞ്ഞതെല്ലാം ഹൃദ്സ്പന്ദനമായി ഇന്നും ഉണരുന്നു രചന: ജീ ആർ കവിയൂർ 14 -09-2026 (തിരുവല്ല, കവിയൂർ)

പേകിനാവുകൾ

Image
പേകിനാവുകൾ പേകിനാവുകൾ ഏറെ കണ്ടു പിന്നിലാവിൻ നിഴലിൽ പിന്നെയും പിന്നെയും നടന്നു പിറകിൽ നിന്നും കാണുന്നു ഏറിയ വിരഹം മാത്രം മിച്ചം എഴുതിയ മഷി പടർന്നു കണ്ണുനീരാൽ എവിടെയോ നഷ്ടങ്ങളുടെ അക്കങ്ങൾ എന്തിനു സങ്കടക്കടലിൻ നടുവിൽ മറന്നുവെന്നൊരു വാക്കിനുള്ളിൽ മാഞ്ഞുപോകാത്തൊരു വേദനയുണ്ട് മറുപടി കാത്തൊരു മൗനത്തിൽ മരവിച്ചുപോയൊരു സ്വപ്നമുണ്ട് തേടിയ വഴികളൊക്കെയും പിന്നിട്ട് തീരാത്ത ദൂരങ്ങൾ മുന്നിൽ വന്നു തഴുകിയ കാറ്റിനോടു ചോദിച്ചപ്പോൾ തണുത്തൊരു നിശ്വാസം മാത്രം കിട്ടി ഒടുവിൽ ഏകാന്ത രാത്രിയിൽ ഒഴിഞ്ഞുപോയൊരു പാട്ടായി ഓർമ്മകൾ ചാർത്തിയ ചുമരുകളിൽ ഒരിക്കൽ നീയുണ്ടായിരുന്നുവല്ലോ... രചന: ജീ ആർ കവിയൂർ 14 -09-2026 (തിരുവല്ല, കവിയൂർ)