അടങ്ങുക മനമേ
അടങ്ങുക മനമേ
യാത്രക്കൊരുങ്ങുന്നൊരു മാനസം,
മാനത്തെ കൊട്ടാരത്തിലേറിയങ്ങ്
ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക്...
ദേഹാസ്വാസ്ഥ്യങ്ങൾ മറന്നു കൊണ്ട്.
എട്ടു മാസക്കാലം ഇന്നലെ പോലെ കടന്നു,
നയാഗ്രയിലെ ആ പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടവും,
പിന്നെ, സ്വർണ്ണനിറമാർന്ന ഇലകൾ പൊഴിച്ച ശിശിരവും.
മഞ്ഞിൽ പുതച്ചുറങ്ങിയ നാളുകൾ,
വസന്തത്തിനായി പ്രാർത്ഥിച്ചു നിൽക്കുന്ന ആ നഗ്നമായ മരക്കൊമ്പുകൾ...
ഇന്നവരോട് വിടചൊല്ലി മടങ്ങുമ്പോൾ.
അങ്ങകലെ, അറബിക്കടലിന്റെ കാറ്റിൽ
ലഹരിയോടെ ആടുന്ന തെങ്ങോലകൾ കൈയാട്ടി വിളിക്കുന്നു.
മലയാളി മങ്ക പച്ച ചേല ചുറ്റിയങ്ങ്,
മിഴികളാം നദികൾ കണ്ണെഴുതി,
പൊട്ടു തൊട്ടു കാത്തിരിപ്പുണ്ട്.
കണിക്കൊന്നപ്പൂവിന്റെ സ്വർണ്ണച്ചിരിയും,
വിഷുവിനായുള്ള പുണ്യഒരുക്കങ്ങളും,
മാന്തോപ്പിലെ ആ പഴയ കുയിൽപാട്ടും...
എന്നെ വരവേൽക്കാനായ് ഒരുങ്ങിക്കഴിഞ്ഞു.
കാണണം എന്നെ ഞാനാക്കിയ മാതാവിനെയും,
ഇച്ഛകൾ ഒക്കെ നടത്തി തന്ന അച്ഛനെയും,
ലക്ഷ്മണ തുല്യനായ അനുജനെയും...
പിറന്ന മണ്ണിൽ രണ്ടാമതും "അച്ഛാ" എന്നും
"അപ്പൂപ്പാ" എന്നുമുള്ള വിളി കേൾക്കുവാൻ.
കലുഷമാം സ്ഥാന മോഹികൾ നിറഞ്ഞ,
കടം കയറും അളത്തിൽ പോകാതെ
പറ്റുകയില്ലല്ലോ...
അടങ്ങുക മടങ്ങിവരക്കും ശാന്തമായി,
മന്ത്രം ജപിക്ക മാറാതെ കലുഷമാവാതെ
ഇരിക്കട്ടെ ചിത്തം.
ജീവനും കതിരും കണ്ടിങ്ങു നിൽക്കുമ്പോൾ,
തണുത്ത ഓർമ്മകൾ അലിഞ്ഞു പോകുന്നു.
ഒരു നാൾ കൂടി... ടൊറൻ്റോയിൽ നിന്നും.
ജീ ആർ കവിയൂർ
09 04 2026
Comments