ജീവിതയാത്ര: ഒൻപതിൻ താളം
ജീവിതയാത്ര: ഒൻപതിൻ താളം
ഒൻപതിൻ ഗുണിതങ്ങൾ ചേരും നേരം,
ജീവിതം മാറുന്നു പുത്തൻ കോലം.
ഒൻപതിൽ വിടരുന്നു വികാരത്തിൻ മൊട്ടുകൾ,
ബാല്യത്തിൻ നിഷ്കളങ്കത മായും തട്ടുകൾ.
പതിനെട്ടിൽ ലോകം കവാടം തുറക്കുന്നു,
യൗവനത്തിൻ വീര്യം സിരകളിൽ നിറയുന്നു.
ഇരുപത്തിയേഴിൽ ലക്ഷ്യങ്ങൾ തേടുന്നു,
ബന്ധങ്ങൾ തൻ തണലിൽ വേരുകൾ പാകുന്നു.
മുപ്പത്തിയാറും പിന്നെയീ നാൽപ്പത്തിയഞ്ചും,
കുടുംബത്തിൻ ഭാരവും സ്നേഹത്തിൻ കൊഞ്ചലും.
മക്കൾ വളരുന്നു, കാലം മാറുന്നു,
സ്വന്തം നിയോഗം മനസ്സ് തിരയുന്നു.
അൻപതിനാലും കഴിഞ്ഞ് അറുപത്തിമൂന്നിൽ,
ആത്മീയ ചിന്തകൾ ഉണരും നെഞ്ചിൽ.
പേരക്കുട്ടികൾ തൻ കളിചിരി കണ്ടു നാം,
ലൗകിക മോഹങ്ങൾ മെല്ലെ വെടിയുന്നു.
എഴുപത്തിരണ്ടും ചെന്നെത്തും എൺപത്തിനാലും,
വീണ്ടും ഒരു പൈതലായ് മാറുന്ന കാലം.
പഴയ കിനാവുകൾ ഓർത്തെടുത്തു നാം,
പരമമാം ശാന്തിയെ കാത്തിരിക്കുന്നു.
തൊണ്ണൂറ്റിമൂന്നിൽ എല്ലാം മറക്കുന്നു,
യാത്രയാവാൻ ആത്മാവ് വെമ്പുന്നു.
അക്കങ്ങൾക്കപ്പുറം പ്രകാശമായ് മാറാൻ,
ജീവിതം ഈ ഒൻപതിൻ താളത്തിൽ ചേരാൻ.
കാനഡതൻ മഞ്ഞിൽ നിന്നൊരു യാത്ര,
കേരളത്തിൻ മണ്ണിലേക്ക് ഈ നിമിഷം.
ജി.ആർ നീങ്ങുന്നു, ഉരുളുന്ന ശിലപോൽ,
അറിവിൻ വിത്തുകൾ പാകി മണ്ണിൽ.
പായൽ പിടിക്കില്ലാ ചലിക്കുന്ന മനസ്സിന്,
യാത്ര തന്നെയല്ലോ ജീവന്റെ പുണ്യം.
വസന്തം മാപ്പിൾ മരങ്ങളോട് മന്ത്രിക്കവേ,
പുത്തൻ ഇലകൾ ശാന്തമായി കാത്തിരിക്കവേ,
മരവിച്ച വാനിൽ നിന്നും തെങ്ങിൻ കാറ്റിലേക്ക്,
ആത്മാവ് നീങ്ങി... അതിന്റെ ഇഷ്ടം പോലെ.
ജീ ആർ കവിയൂർ
08 04 2026
( കാനഡ, ടൊറൻ്റോ)
Comments