കവിയോ കപിയോ?
കവിയോ കപിയോ?
ഞാനൊരു കവിയാണോ?
ഇപ്പോഴും ചാപല്യം നിറഞ്ഞ കപി!
വാലില്ലാത്തതെല്ലാം ആളായ കാലത്ത്
ഞാനും കവിയെന്നു വിളിക്കപ്പെടുമോ?
കപി എന്ന പേരിലൊരു കാലം
മരക്കൊമ്പുകൾ താണ്ടിനടന്നു;
കവി എന്ന പേരിലിന്ന്
വാക്കിൻകൊമ്പിൽ കൂടുകൂട്ടുന്നു.
വാലില്ലാത്തതെല്ലാം ആളായെന്നു
വാഴ്ത്തിപ്പാടുന്ന ലോകമിതിൽ,
അളയിൽ കഴിയുന്ന ജീവനും പോലും
ആളെന്നു നടിക്കുന്ന കാലമല്ലേ!
അള എന്നാൽ പൊത്തും മാളവും,
ഇരുളുറങ്ങും ഗുഹയും തന്നെ;
എൻ മനസ്സിൻ അളയ്ക്കുള്ളിൽ
ഇന്നും കുസൃതിക്കുട്ടി കപി.
പക്ഷേ...
ചിരിയുടെ ചിറകിലേറി
ചിന്തകൾ പറന്നുയരുമ്പോൾ,
കുസൃതികൾ കവിതയായി
കടലാസിൽ പൂത്തുലയുമ്പോൾ,
ഞാൻ കപിയോ കവിയോ എന്ന
ചോദ്യത്തിന് ഉത്തരമറിയില്ല;
എന്നാലൊരു ഹൃദയമെങ്കിലും
ഈ വരികളിൽ തൊട്ടുണർന്നാൽ,
അളയിൽ മറഞ്ഞിരുന്ന കപി
വെളിച്ചത്തിലേക്കു നടന്നുവെന്നു
മനസ്സിനോട് പറയാം ഞാൻ...
കവിയായില്ലെങ്കിലും,
കവിതയെ സ്നേഹിച്ചവനായി!
കപിയുടെ ഊരുകാരനായ
കവിയൂർകാരനായി ജി ആർ.
ഈ ജി ആർ ആരാ?
കവിയൂരിൽ നിന്നും!
രചന
ജീ ആർ കവിയൂർ
10 06 2026
Comments