വേദനയുടെ വേദാന്തം
വേദനയുടെ വേദാന്തം
വേദനയുടെ വേദാന്തം അറിഞ്ഞവനെ
ജീവിത സാഗരം കടക്കുവാനാകുകയുള്ളൂ;
തിരകളിൽ ജീവിതത്തിന്റെ സത്യം വായിച്ചവൻ
തീരമെന്ന മോഹവും വെടിയുവാൻ പഠിക്കും.
നഷ്ടമെന്നൊന്നില്ല, നിഴലുകൾ മാത്രമേയുള്ളൂ,
നാം സ്വന്തമെന്നു ചേർത്തതെല്ലാം യാത്രികർ;
വന്നതൊക്കെയും മടങ്ങുമെന്ന സത്യമറിഞ്ഞാൽ
വിരഹവും പിന്നെ ഒരു വിരക്തിയായി മാറും.
വീഴ്ചകൾ വിധിയല്ല, വഴികാട്ടികളാകുന്നു,
മുറിവുകൾ ആത്മാവിൻ മൗനഗ്രന്ഥങ്ങളാകുന്നു;
കരഞ്ഞ കണ്ണുകൾക്കേ കാണാനാകൂ പലപ്പോഴും
അകത്തുണരുന്ന അനന്തതയുടെ വെളിച്ചം.
കാലം കവർന്നതൊന്നും കാലത്തോട് ചോദിക്കാതെ,
കൈവിട്ട നിമിഷങ്ങളെ കാറ്റിനൊപ്പം വിടണം;
ജനനമരണങ്ങൾക്കിടയിലെ ഈ ചെറുയാത്രയിൽ
‘ഞാൻ’ എന്ന ഭ്രമം അലിഞ്ഞാൽ മോക്ഷം തെളിയും.
തിരകൾ തകർത്താലും തോണി തകരേണ്ടതില്ല,
കൊടുങ്കാറ്റ് വന്നാലും ദിശ നഷ്ടമാകേണ്ടതില്ല;
സ്വയം അതിജീവിച്ചൊരു നിശ്ശബ്ദ സാക്ഷിയായി
ജീവിതസാഗരം താണ്ടുമ്പോൾ —
തീരവും യാത്രയും ഒരേയൊരു സത്യമാകും.
രചന: ജീ ആർ കവിയൂർ
19-09-2026
(തിരുവല്ല, കവിയൂർ)
Comments