തിരുവല്ലാഴപ്പന്റെ തിരുമുന്നിൽ
തിരുവല്ലാഴപ്പന്റെ തിരുമുന്നിൽ നിൽക്കുമ്പോൾ
തീരാത്ത ദുഖങ്ങളൊക്കെ മറന്നകന്നീടുന്നു
തൊഴുതു വലം വച്ചു തിരികെ വരുമ്പോഴേക്കും
തീരാത്ത ദുരിതങ്ങളൊക്കെ തീർന്നിടുന്നു ......
തുകലാസുരനെ പണ്ടൊരു ദ്വാദശിനാളിൽ
തിരിച്ചോടിച്ചും വളഞ്ഞിട്ടോടിച്ചും നീയങ്ങു
തിരുകരങ്ങൾ കൊണ്ടു നിഗ്രഹിച്ചുവന്നു
തിരുവില്ലം ചംക്രോത്തമ്മക്കു കാട്ടികൊടുത്തു മറഞ്ഞവനെ
തിരുനാമങ്ങളെന്നും ചൊല്ലി ഭജിപ്പവരെ നാരായണ
തിരുവുള്ള കേടില്ലാതെ നിത്യം അനുഗ്രഹിച്ചിടുന്നു
തവ ഭക്തരെ വേദനിപ്പവർക്ക് നീ ശിക്ഷ നൽകീടുന്നു
തീർത്ത് തരിക നീ മോക്ഷം തരിക നാരായണ ഹരേ ..!!
തളര്ന്നമനസ്സിനു ആശ്വാസമേകുന്ന അഷ്ടപദി ശീലുകളും
തിരിയെരിയുന്ന ആട്ടവിളക്കിന് മുന്നിൽ വന്നു നിത്യം
തിളങ്ങിയാടുന്നു സന്താനഗോപാലവും ശ്രീരാമ പട്ടാഭിഷേകവും
തരുന്നു ആനന്ദദായകം നാരായണാ ഭക്തവത്സല നിൻ നാമത്താൽ
തിരുവാതിരക്കും തിരുവോണത്തിനും വിഷുവിനും
തിരുവുത്സവത്തിനു കൊടിയേറി ആറാട്ട് വരക്കും
തുളസി തെറ്റി പൂക്കളാൽ കേശാദിപാദം ഹാരമണിഞ്ഞ
തിരു ദർശനത്തിനു തിങ്ങിവരും ഭക്തർക്ക് പുണ്യ പ്രസാദം
തിരുവല്ലാഴപ്പന്റെ തിരുമുന്നിൽ നിൽക്കുമ്പോൾ
തീരാത്ത ദുഖങ്ങളൊക്കെ മറന്നകന്നീടുന്നു
തൊഴുതു വലം വച്ചു തിരികെ വരുമ്പോഴേക്കും
തീരാത്ത ദുരിതങ്ങളൊക്കെ തീർന്നിടുന്നു ......
ജീ ആർ കവിയൂർ
05 .05 .2020
Comments