ഹിഡുംബൻ മലയിലെ സന്യാസി ( പഴനി മല കാഴ്ചയിൽ നിന്ന്)
ഹിഡുംബൻ മലയിലെ സന്യാസി
( പഴനി മല കാഴ്ചയിൽ നിന്ന്)
ഹിഡുംബൻ മലയുടെ താഴ്വാരത്തിൽ,
പുലരി തൻ വെട്ടം പടരും നേരത്ത്..
കാവി പുതച്ചൊരു രൂപം കണ്ടു ഞാൻ,
മനമുരുകി പ്രാർത്ഥിക്കും മലയാളി സന്യാസി.
അറ്റപ്പാടിതൻ കാടിൻ കുളിരും പേറി,
പളനി തൻ മണ്ണിൽ അഭയം തേടിയോൻ.
ബന്ധങ്ങൾ ഒക്കെയും വേരോടെ പിഴുതെറിഞ്ഞ്,
മുരുകന്റെ കാൽക്കൽ ജീവിതം അർപ്പിച്ചു.
ഭാഷയേതായാലും നാവിലൊന്നേയുള്ളൂ-
ഈശ്വരനാമം, അത് മന്ത്രമായ് മാറുന്നു..
നിറങ്ങളിൽ രാഷ്ട്രീയം തിരയുന്ന ലോകമേ,
നിസ്സംഗതയാണിവൻ ചൂടിയതെന്നറിയുമോ?
കപടനാട്യക്കാരനെന്ന് ലോകം വിളിക്കെ,
കരുണതൻ ചിരിയുമായ് നോക്കി നിൽക്കും..
ഭിക്ഷാ പാത്രത്തിലെ അമൃതും നുകർന്ന്,
സത്-ചിത്-ആനന്ദ ലഹരിയിൽ ആടുന്നു.
പളനി മലയുടെ വഴികളിൽ പ്രഭാത വേളയിൽ,
ആ മുഖം കണ്ടൊരു നേരത്തെ കുറിച്ചോർത്ത്..
മനം അറിയാതെ ചിന്തിച്ചു പോയി ഞാൻ,
സത്യം ശിവം സുന്ദരം തേടും മനസ്സിനെ!
ജീ ആർ കവിയൂർ
29 04 2026
( കവിയൂർ, തിരുവല്ല)
Comments