ഉള്ളിൻ്റെ ഉള്ളിൽ
ഉള്ളിൻ്റെ ഉള്ളിൽ
നീട്ടിയ കരങ്ങളിൽ കണ്ടൊരു-
കടലാസിലെ അക്ഷരങ്ങളിലൂടെ
കണ്ണോടിക്കവേ കണ്ടു വാക്കുകൾ;
വരികൾ നീളുന്നതോ മഹത്വങ്ങളേറെ.
"എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായിത്തീർന്നു."
"പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ ദാനമോ നമ്മുടെ കർത്താവു നൽകുന്ന നിത്യജീവനാകുന്നു."
ഇതു വായിച്ചു തീർത്തപ്പോഴുളളിലൊരു-
ചിന്തതൻ മൗനം പടർന്നു മെല്ലെ;
ഒടുവിലൊരുൾവിളി പോലെയെൻ-
മനതാരിൽ തോന്നിത്തുടങ്ങിയിതാ:
നരകവും സ്വർഗ്ഗവും നമ്മളായ് തീർക്കുന്ന-
ലോകങ്ങൾ മാത്രമെന്നോർക്കീടുക;
മണ്ണിലല്ലാതെങ്ങും മറ്റൊരിടമില്ല-
തിരുത്തേണ്ടതല്ലോ നാം ഓരോ ചിന്തയും.
നിധികൾ സകലതും ഉള്ളിലാണെന്ന-
സത്യമൊന്നേവരും അറിഞ്ഞീടുമെങ്കിൽ,
മനുജരിവിടെയെന്നും സംശയം തീർക്കുവാൻ
അവരവരുടെ ഹൃത്തിൽ തപ്പി നോക്കീടുമല്ലോ!
ലോകമേ തറവാട് എന്നൊരാ സത്യം-
ഏവരും ഒന്നുപോലറിയുമെങ്കിൽ;
സകലരുമൊന്നായി വാഴുമീ മണ്ണിൽ
നിത്യമാം ശാന്തിയും പുലരുമല്ലോ!
ജീ ആർ കവിയൂർ
24-03-2026
(കാനഡ, ടൊറൻ്റോ)


Comments